
പിന്നിൽ പാലോട്ടുവിളയിൽ തട്ടിപ്പ് നടത്തിയ അതേ ആൾ
മലയിൻകീഴ്: പാലോട്ടുവിള മാങ്കുന്നിൽ ലോട്ടറി ഏജന്റ് നെൽസനെ പറ്റിച്ച അതേ ആൾ വീണ്ടും വ്യാജ ലോട്ടറി കാണിച്ച് പണം തട്ടി. പേയാട് പള്ളിമുക്ക് സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്‌കൂളിന് എതിർവശത്ത് ഭഗവതി ഏജൻസി ലോട്ടറി വില്പന നടത്തുന്ന സിന്ധുവിനാണ് (39) 5000 രൂപ നഷ്ടമായത്.
ചൊവ്വാഴ്ചയാണ് സംഭവം. ഫെബ്രുവരി 11ന് നറുക്കെടുത്ത ധനലക്ഷ്മിയുടെ ഡി.എൽ.39-ാം നമ്പർ ലോട്ടറിയിൽ 9785 നമ്പരിൽ 5000 രൂപ സമ്മാനമുണ്ടെന്ന് പറ്റിച്ചാണ് പണം തട്ടിയത്. ടിക്കറ്റ് നൽകിയ ശേഷം അടുത്ത ദിവസത്തെ പത്ത് ടിക്കറ്റുമെടുത്തു. 4500 രൂപ സിന്ധുവിൽ നിന്ന് വാങ്ങി ഇയാൾ മുങ്ങുകയായിരുന്നു. അടുത്ത ദിവസം സിന്ധു പ്രധാന ഏജൻസിയിലെത്തി ലോട്ടറി നൽകിയപ്പോഴാണ് വ്യാജ ലോട്ടറിയാണെന്ന് അറിയുന്നത്. തിങ്കളാഴ്ച രാത്രി 7ഓടെയായിരുന്നു നെൽസന്റെ കൈയിൽ നിന്ന് 5000 രൂപ തട്ടിയത്.
സിന്ധു മലയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടിടത്തും ഒരാളാണ് തട്ടിപ്പ് നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പുകാരനെ സംബന്ധിച്ച വിവരങ്ങൾ നെൽസൻ പൊലീസിന് നൽകിയിട്ടുണ്ട്. ഇയാൾ ആമച്ചൽ സ്വദേശിയാണെന്നും വ്യാജ ലോട്ടറി നൽകി തുക പറ്റിച്ചെടുക്കുന്നതാണ് പതിവെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ പൊലീസ് ഇയാളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പോങ്ങുംമൂട്,പേയാട് ഭാഗങ്ങളിലുള്ള ഏജന്റുമാരെയും പറ്റിച്ചതായി പരാതി ഉയർന്നിട്ടുണ്ട്.
ഫോട്ടോ: സിന്ധുവിന് നൽകിയ വ്യാജ ലോട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |