
കൊല്ലം: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും എം.എൽ.എയുമായിരുന്ന എ. പത്മകുമാറിന് ശബരിമല കട്ടിളപ്പാളി കേസിൽ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജഡ്ജി ഡോ. സി.എസ്. മോഹിത് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പക്കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തുടരും.
നവംബർ 20നാണ് കട്ടിളപ്പാളി കേസിൽ പത്മകുമാർ അറസ്റ്റിലായത്. റിമാൻഡിൽ കഴിയവേ ഡിസംബർ 2ന് ദ്വാരപാലക ശില്പക്കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. അടുത്തയാഴ്ച ഈ കേസിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയാകും. പിന്നാലെ സ്വാഭാവിക ജാമ്യത്തിന് പത്മകുമാർ അപേക്ഷ നൽകും.
രണ്ടു ലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യത്തിലാണ് പത്മകുമാറിന് കട്ടിളപ്പാളി കേസിൽ ജാമ്യം അനുവദിച്ചത്. അനുമതിയില്ലാതെ കേരളത്തിന് പുറത്തു പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളുമുണ്ട്. അതേസമയം, പത്മകുമാർ പത്തനംതിട്ട ജില്ലക്കാരനായതിനാൽ ദ്വാരപാലക ശില്പക്കേസിൽ ജാമ്യാപേക്ഷ നൽകുമ്പോൾ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയിൽ ഇളവ് തേടിയേക്കും.
മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിന്റെ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും. റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർദ്ധൻ, ജീവനക്കാർക്ക് ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ തന്റെ മൊബൈൽ സിമ്മിന്റെ ഡൂപ്ലിക്കേറ്റ് എടുക്കാൻ അനുമതി ആവശ്യപ്പെട്ട് നൽകിയ ഹർജി രണ്ടു ദിവസത്തിനകം പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |