
തിരുവനന്തപുരം: സർക്കാരിന്റെ അനാസ്ഥയും ചികിത്സാപിഴവുകളും പഴിചാരലും ഡോക്ടർമാരുടെ സമരവും കേരളത്തിലെ ആരോഗ്യമേഖലയെ കലുഷിതമാക്കി. ചികിത്സ കിട്ടാതെ രോഗികൾ നെട്ടോട്ടത്തിൽ. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ശമ്പള കുടിശിക ആവശ്യപ്പെട്ട് മെഡിക്കൽ കോളേജുകളിൽ ഏഴ് ദിവസമായി ഒ.പി ബഹിഷ്‌കരണവും നാല് ദിവസമായി ശസ്ത്രക്രിയ മുടക്കവും തുടരവേ, ചൊവ്വാഴ്ച മുതൽ തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ ഒ.പി. ബഹിഷ്കരണം തുടങ്ങുകയാണ്. നെടുമങ്ങാട് ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെതിരെയാണിത്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ഡ്യൂട്ടികൾ ബഹിഷ്കരിക്കാനും തീരുമാനിച്ചിരിക്കുകയാണ്. നെടുമങ്ങാട് ആശുപത്രിയിൽ മൂന്നു ദിവസമായി തുടരുന്ന ഒ.പി ബഹിഷ്കരണത്തിന് പുറമേയാണിത്.
ആലപ്പുഴ സംഭവത്തിൽ ഡോക്ടർമാരും നഴ്സുമാരും രണ്ടു ചേരിയായി മാറുന്ന സ്ഥിതിവിശേഷവും രൂപപ്പെട്ടു. ആലപ്പുഴ മെഡിക്കൽ കാേളേജിൽ അഞ്ചുവർഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയിൽ രോഗിയായ ഉഷ ജോസഫിന്റെ ഉദരത്തിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് ക്ളീൻ ചിറ്റ് നൽകി നഴ്സിനെ മാത്രം കുറ്റക്കാരിയാക്കിയ അന്വേഷണ റിപ്പോർട്ടിനെതിരെ കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) രംഗത്ത് വരുകയായിരുന്നു. ഇതു സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ഡോക്ടർ- നഴ്സ് ബന്ധത്തിൽ ഉലച്ചിൽ സൃഷ്ടിക്കുമെന്ന് ആശങ്ക.
നെടുമങ്ങാട് ഡോക്ടറുടെ വീഴ്ച,
ആലപ്പുഴയിൽ കുറ്റം നഴ്സിന്
പ്രസവത്തിനിടെ നവജാത ശിശുമരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിന്
ഗുരുതര വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ട്. അമ്മക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും സിസേറിയൻ ചെയ്യാനുള്ള തീരുമാനം ഡോ. ബിന്ദു സുന്ദർ എടുത്തപ്പോൾ വൈകി. വാക്വം ഉപയോഗിച്ച ശേഷമാണ് സിസേറിയനിലേക്ക് പോകാൻ തീരുമാനിച്ചത്. ഇത് ഒഴിവാക്കാമായിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ ഡോക്ടർ ഷാഹിദയ്ക്ക് വീഴ്ചയില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന നഴ്സ് ധന്യയോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടർ ഷാഹിദ മുറിവ് തുന്നിക്കെട്ടിയത്. ഡോക്ടർ നടപടി ക്രമങ്ങളെല്ലാം പാലിച്ചെന്നും സർജന്റെ റിപ്പോർട്ടിലുണ്ട്
നഴ്സിന്റെ വീഴ്ചയ്‌ക്കൊപ്പം സിസ്റ്റത്തിന്റെ പോരായ്മകളെ കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് നടന്ന ശസ്ത്രക്രിയയിൽ ജീവനക്കാർ പരിമിതമായിരുന്നു. ഓപ്പറേഷനു ഫ്ളോർ നഴ്സ് ഡോക്ടർക്കൊപ്പം ഉണ്ടായിരുന്നില്ല. നഴ്സായ ധന്യ ഇതേസമയം അടുത്ത ടേബിളിലെ ശസ്ത്രക്രിയയിലും ഡോക്ടറെ സഹായിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് തള്ളി കെ.ജി.എൻ.എ
ശസ്ത്രക്രിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഡോക്ടർമാണെന്ന് കെ.ജി.എൻ.എ. തങ്ങൾ ഉപയോഗിക്കുന്ന ഉപകരണം തിരികെയെടുക്കുന്നു എന്ന് ഉറപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം ഡോക്ടർമാർക്കാണ്. കൂട്ടുത്തരവാദിത്തം മാത്രമാണ് നഴ്സുമാർക്കുള്ളത്. ഡോക്ടർമാർ അന്വേഷണം നടത്തി തങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ ഉത്തരവാദിത്തവും വീഴ്ചയും മറച്ചുവെച്ചു. നഴ്സുമാരെ ബലിയാടാക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രതിഷേധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |