
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മത്സരിക്കാൻ തീരുമാനിച്ചതോടെ,ശശി തരൂർ എം.പിയെ ഇറക്കി മണ്ഡലം പിടിക്കാൻ കോൺഗ്രസ് നീക്കം. ജില്ലയിലെ സ്ഥാനാർത്ഥി പരിഗണനാ പട്ടികയുടെ ഏകദേശ രൂപം തയ്യാറായി. തരൂരിന്റെ കാര്യത്തിൽ ദേശീയ നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കുക. ജില്ലയിലെ നിർണായക വോട്ടു ബാങ്കായ ഈഴവ സമുദായത്തിന് പട്ടികയിൽ അർഹമായ പരിഗണന ലഭിക്കുന്ന സൂചനയില്ല. ഒരു സീറ്റിലൊതുക്കാനാണ് നീക്കം മിക്ക മണ്ഡലങ്ങളിലും ഒന്നാം പേരുകാരായി ഇതര വിഭാഗക്കാരാണ്.
നേമത്ത് തരൂരിന് പുറമേ,കെ.മുരളീധരൻ,ജി.വി. ഹരി,വൈഷ്ണ സുരേഷ് എന്നിവരുടെ പേരുകളുമുണ്ട്. വട്ടിയൂർക്കാവിൽ കെ. മുരളീധരനാണ് സാദ്ധ്യത. കെ.എസ്. ശബരീനാഥൻ,വീണാ എസ്. നായർ എന്നിവരുമുണ്ട്. തിരുവനന്തപുരം മണ്ഡലത്തിൽ വി.എസ്. ശിവകുമാർ,കെ.എസ്. ശബരീനാഥൻ,ശരത് ചന്ദ്രപ്രസാദ് എന്നിവരാണ് പരിഗണനയിൽ. കഴക്കൂട്ടത്ത് ജെ.എസ്. അഖിലിനാണ് സാദ്ധ്യത. എം.എ. വാഹിദ്,ഡോ. എസ്.എസ്. ലാൽ എന്നിവരും ലിസ്റ്റിലുണ്ട്.പാറശാലയിൽ വി.എസ്. ശിവകുമാർ,നെയ്യാറ്റിൻകര സനൽ, നെയ്യാറ്റിൻകരയിൽ എൻ. ശക്തൻ, ഫ്രീഡാ സൈമൺ, വിനോദ്സെൻ എന്നിവരാണ് പരിഗണനയിൽ. കാട്ടാക്കടയിൽ മലയിൻകീഴ് വേണുഗോപാൽ,എം.ആർ ബൈജു,എം.മണികണ്ഠൻ,ആർ.വി. രാജേഷ് എന്നിവരും. അരുവിക്കരയിൽ എം.എം.ഹസ്സനാണ് സാദ്ധ്യത. എം.ആർ. ബൈജുവിന്റെ പേരുമുണ്ട്. നെടുമങ്ങാട്ട് ബി.ആർ.എം.ഷഫീറിനാണ് പ്രഥമ പരിഗണന. പാലോട് രവിയും ലിസ്റ്റിലുണ്ട്. വർക്കലയിൽ വർക്കല കഹാർ,ഡോ. എസ്.എസ്. ലാൽ എന്നിവരും കോവളത്ത് എം. വിൻസെന്റ് ഫ്രീഡാ സൈമൺ എന്നിവരും പരിഗണനയിൽ. വാമനപുരത്ത് പാലോട് രവി,രമണി പി .നായർ,ടി. ശരത് ചന്ദ്രപ്രസാദ് എന്നിവരുടെ പേരാണ് കേൾക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ സി.പി. ജോണിന് വേണ്ടി സി.എം.പിയും ആവശ്യമുന്നയിച്ചിട്ടുണ്ട്. നായർ, ക്രൈസ്തവ, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയപ്പോൾ, ഈഴവ പ്രാതിനിധ്യം പല സീറ്റിലും പേരുകളുടെ കൂട്ടത്തിലൊതുങ്ങി. ഈഴവ വിഭാഗത്തോടുള്ള അവഗണന ജില്ലയിൽ കോൺഗ്രസിന്റെ വിജയ സാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പാർട്ടിക്കുള്ളിൽ ഉയരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |