കൊച്ചി: വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കൊപ്പം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ കോഴ്സുകളിൽ പ്രവേശനം തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് പണം തട്ടുന്ന സംഘങ്ങളും കൊച്ചിയിൽ വിലസുന്നു. നഴ്സിംഗ് ഉൾപ്പെടെ പ്രൊഫഷണൽ കോഴ്സുകളിലേക്ക് പ്രവേശനം നൽകാമെന്ന ഉറപ്പിൽ ലക്ഷക്കണക്കിന് രൂപയാണ് ഈടാക്കുന്നത്. പണം വാങ്ങി മുങ്ങുന്ന ഇവരെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിക്കില്ല. ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരികയാണെന്ന് സിറ്റി പൊലീസ് പറഞ്ഞു.
മട്ടാഞ്ചേരി സ്വദേശിയായ വീട്ടമ്മയ്‌ക്ക് 8.25 ലക്ഷം രൂപ നഷ്ടമായി. വൈറ്റിലയിലെ ഒരു സ്ഥാപനത്തിൽ മകൾക്ക് ബി.എസ്‌സി നഴ്സിംഗ് സീറ്റ് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. എഡ്യു ടെക്ക് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇടനിലക്കാരൻ സമീപിച്ചത്. ഇയാൾ അയച്ചു കൊടുത്ത ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ആദ്യം 25,000 രൂപ അയച്ചുകൊടുത്തു. രണ്ടാംഘട്ടത്തിൽ എഡ്യു ടെക്കിന്റെ നടത്തിപ്പുകാരെന്ന നിലയിൽ ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടത് പ്രകാരം രണ്ട് തവണകളിലായി 3 ലക്ഷവും 5 ലക്ഷവും നൽകി. 2025 സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായിരുന്നു ഇടപാട്. മാസങ്ങൾ കഴിഞ്ഞിട്ടും പ്രവേശന അറിയിപ്പ് കിട്ടാതിരുന്നതിനെ തുടർന്ന് വീട്ടമ്മയും മകളും വൈറ്റിലയിലെ കോളേജിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. വീട്ടമ്മയുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരു യുവതിയുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു.
സൈക്യാട്രി എം.എസ്‌സി കോഴ്സ് പഠിക്കാൻ മോഹിച്ച പത്തനംതിട്ട റാന്നി സ്വദേശിയായ യുവതിക്ക് നഷ്ടമായത് 39,800 രൂപയാണ്. എറണാകുളത്തെ ഒരു സർവകലാശാലയിൽ സീറ്റ് തരപ്പെടുത്തി നൽകാമെന്നായിരുന്നു വാഗ്ദാനം. കച്ചേരിപ്പടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനാണ് പണം നൽകിയതെന്ന് എറണാകുളം നോർത്ത് പൊലീസിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. പ്രവേശനം ലഭിക്കാത്തതിനാൽ പണം തിരികെ ചോദിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ് നേർത്ത് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |