
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ് സീറ്റ് വിഭജന ചർച്ച ഉടൻ തുടങ്ങും. സി.പി.ഐയുമായിട്ടാവും ആദ്യ ചർച്ച. തുടർന്ന് മറ്റ് കക്ഷികളുമായും ചർച്ച നടക്കും. നിലവിലെ സീറ്റുകളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടാൽ അതേക്കുറിച്ചും ചർച്ചയുണ്ടാവും. ഈ ചർച്ചകളിൽ ഉരുത്തിരിയുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ എൽ.ഡി.എഫ് ചേർന്ന് അന്തിമ തീരുമാനമെടുക്കും.
വികസന മുന്നേറ്റ ജാഥകൾ വൻ വിജയമായിരുന്നുവെന്ന് ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗം വിലയിരുത്തി. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ, സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ജാഥ പരാജയമാണെന്ന തരത്തിലുള്ള ഒരു ചർച്ചയും സി.പി.ഐയിൽ ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
മദ്ധ്യമേഖലാ വികസന ജാഥ ഇടതു മുന്നണിക്കും കേരളാ കോൺഗ്രസിനും രാഷ്ട്രീയമായി വലിയ ഗുണമായെന്നാണ് കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി പറഞ്ഞത്. ഗൃഹസന്ദർശന പരിപാടിയും ഏറെ വിജയകരമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക തയ്യാറാക്കാനുള്ള സബ് കമ്മിറ്റിയെ അടുത്തയാഴ്ച തീരുമാനിക്കും. എല്ലാ ഘടകകക്ഷികളിൽ നിന്നും ഓരോ പ്രതിനിധിയെ
ഉൾപ്പെടുത്തും.സ്വന്തം മണ്ഡലത്തിലെ ജാഥ പ്രമാണിച്ച് എം.വി. ഗോവിന്ദൻ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പിൽ കേരളം കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ നിർദ്ദേശിച്ചിട്ടുള്ള പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ യോഗത്തിൽ പങ്കെടുത്തു.
സ്ത്രീ പ്രവേശനത്തിൽ വിശ്വാസി അനുകൂല നിലപാട്: ടി.പി. രാമകൃഷ്ണൻ
ശബരിമല യുവതിപ്രവേശന വിഷയത്തിൽ വിശ്വാസികൾക്ക് അനുകൂലമായ നിലപാടായിരിക്കും സർക്കാർ കോടതിയിൽ സ്വീകരിക്കുകയെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എന്നാൽ നിലവിൽ നൽകിയ സത്യവാങ്മൂലം തിരുത്തുമോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ സമയമുണ്ടല്ലോ എന്നായിരുന്നു മറുപടി. ഇടതുമുന്നണി യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടി.പി. രാമകൃഷ്ണൻ.
ശബരിമല സ്വർണക്കൊള്ളയിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതും ദ്രോഹിക്കുന്നതുമായ നിലപാടാണ് യു.ഡി.എഫിന്റേത്. അറസ്റ്റിലായ തന്ത്രി ജാമ്യത്തിലിറങ്ങിയത് ശരിയോ എന്ന് പരിശോധിക്കേണ്ടത് പ്രത്യേക അന്വേഷണ സംഘവും കോടതിയുമാണ്. തന്ത്രി അറസ്റ്റിലായപ്പോൾ അദ്ദേഹത്തിന് അനുകൂലമായി നിലകൊള്ളുകയാണ് കോൺഗ്രസും ബി.ജെ.പിയും. ആരോഗ്യമേഖലയിൽ അഭിമാനകരമായ നേട്ടമുണ്ടാക്കിയെങ്കിലും ഒറ്റപ്പെട്ട ചികിത്സാ പിഴവുകളുമുണ്ടായി. ഇവ മൂടിവയ്ക്കാതെ പരിശോധിക്കാനാണ് സർക്കാർ ശ്രമിച്ചത്. മന്ത്രി വീണാ ജോർജിനെ കടന്നാക്രമിക്കുന്നത് പ്രതിപക്ഷം അവസാനിപ്പിക്കണം.
എസ്.ഐ.ആർ അന്തിമപട്ടിക വന്നതോടെ അർഹതപ്പെട്ടവർ പലരും പട്ടികയിലില്ല. അനർഹർ കടന്നുകൂടുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നിലവിൽ ഒരു കക്ഷിയും അധിക സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. മുന്നണിയിലെ സോഷ്യലിസ്റ്റ് പാർട്ടികൾ പറ്റുമെങ്കിൽ ഒന്നാവട്ടെയെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |