
തിരുവനന്തപുരം: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക മാർച്ച് ഒന്നിന് പ്രഖ്യാപിക്കാൻ സാദ്ധ്യത. ഡൽഹിയിൽ അന്ന് ഇലക്ഷൻ സ്ക്രീനിംഗ് കമ്മിറ്റി ചേരുന്നുണ്ട്. കമ്മിറ്റിയുടെ അംഗീകാരത്തോടെ അന്നു തന്നെ പ്രഖ്യാപനം വരും.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് മാർച്ച് ഒന്ന് ഞായറാഴ്ച അവധിയാണ്. പ്രതിപക്ഷ നേതാവ് , കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് , കേരളത്തിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ ഡൽഹിയിലെത്തും. സിറ്രിംഗ് എം.എൽ.എമാരുടെയും സംവരണ സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളുടെയും പട്ടികയാവും അന്ന് പുറത്തുവിടുക. ഡി.സി.സി അദ്ധ്യക്ഷന്മാരുമായി നടത്തിയ ചർച്ചകളുടെ കൂടി അടിസ്ഥാനത്തിലും വിവിധ സർവെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും എല്ലാ ജില്ലകളിലെയും സ്ഥാനർത്ഥി പട്ടിക എ.ഐ.സി.സി നേതൃത്വത്തിന് നേരത്തെ കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം മിക്കവാറും പുതുയുഗ യാത്ര സമാപിക്കുന്ന മാർച്ച് ഏഴിന് ശേഷമേ ഉണ്ടാകൂ. അതിനുള്ളിൽ ഘടകകക്ഷികളുടെ സീറ്റ് വിഭജനവും പൂർത്തിയാക്കും.
കേരള കോൺഗ്രസ് (ജോസഫ്) ഒഴികെയുള്ള ഘടകകക്ഷികളുടെ സീറ്രു വിഭജനത്തിൽ ഒരുവിധം ധാരണയിലെത്തിയിട്ടുണ്ട്. തിരുവാമ്പാടി സീറ്റ് മാറുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് ലീഗുമായി തീർപ്പുണ്ടാവേണ്ടത്. ആർ.എസ്.പിയുടെ നാലു സീറ്റുകളിൽ ധാരണയായി. ആറ്റിങ്ങൽ മാറ്റികിട്ടണമെന്ന പിടിവാശിയിൽ നിന്ന് ആർ.എസ്.പി അയഞ്ഞതോടെ ചവറ, കുന്നത്തൂർ, ഇരവിപുരം , ആറ്റിങ്ങൽ മണ്ഡലങ്ങളുടെ കാര്യത്തിൽ ധാരണയായി. മുമ്പ് അവർ മത്സരിച്ച മട്ടന്നൂരിന്റെ കാര്യത്തിലാണ് തീരുമാനമാവേണ്ടത്. ഫോർവേഡ് ബ്ളോക്കും സി.എം.പിയും അനുനയത്തിലെത്തിയിട്ടുണ്ട്. ഇടുക്കി, കുട്ടനാട് സീറ്റുകൾ വിട്ടുകിട്ടിയേ തീരൂ എന്ന കോൺഗ്രസ് നിലപാടിലാണ് കേരളാ കോൺഗ്രസ് ചർച്ച വഴിമുട്ടി നിൽക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും അവർക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ജയിക്കാനായിട്ടില്ല. കുട്ടനാട്ടിലാവട്ടെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ മുന്നേറ്രം നടത്തിയിട്ടുമുണ്ട്. കൈനടി പോലുള്ള ഗ്രാമപഞ്ചായത്തുകളിൽ നടത്തിയ മുന്നേറ്റമാണ് കോൺഗ്രസ് എടുത്തു കാട്ടുന്നത്. കേരള കോൺഗ്രസ് ഈ സീറ്രുകൾ അഭിമാന പ്രശ്നമായാണ് കാണുന്നത്. മാർച്ച് ഏഴിന് മുൻപ് പ്രശ്നം പരിഹരിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |