കൊച്ചി: കോട്ടയം സ്വദേശിയായ മുതിർന്ന പൗരനിൽനിന്ന് ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 1.86 കോടി രൂപ തട്ടിയെടുത്ത കേസിൽ ആറ് സംസ്ഥാനങ്ങളിൽ സി.ബി.ഐ നടത്തിയ റെയ്ഡിൽ മൂന്നുപേർ അറസ്‌റ്റിലായി. അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഗൂഢസംഘം നിരവധി സംസ്ഥാനങ്ങളിൽ വൻതട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
കേരളത്തിൽ പാലക്കാട്, ഗോവ, ബംഗളൂരു, നാഗ്പൂർ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു ഒരേസമയം റെയ്ഡ്. വ്യാജബാങ്ക് അക്കൗണ്ടുകളുടെ ശൃംഖല, വ്യാജരേഖകൾ ഉപയോഗിച്ച് വാങ്ങിയ മൊബൈൽ സിംകാർഡുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ഡിജിറ്റൽ ഉപകരണങ്ങൾ, ഡെബിറ്റ് കാർഡുകൾ, ബാങ്ക് അൗണ്ട് രേഖകൾ, മറ്റു വ്യാജരേഖകൾ തുടങ്ങിയവ വൻതോതിൽ പിടിച്ചെടുത്തു.
തട്ടിപ്പ് സംഘത്തിനായി വ്യാജഅക്കൗണ്ടുകൾ പ്രവർത്തിപ്പിച്ച വ്യക്തിയെ ഗോവയിലെ ഹോട്ടലിൽനിന്ന് അറസ്റ്റുചെയ്‌തു. ക്രിപ്‌റ്റോ കറൻസി ഉൾപ്പെടെ ഉപയോഗിച്ചാണ് ഇയാൾ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചിരുന്നത്. ഇയാളുടെ പക്കൽനിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെ രേഖകൾ കണ്ടെടുത്തു.
തട്ടിപ്പുകാർക്ക് മറയായി കടലാസ് സ്ഥാപനം നടത്തിയ വ്യക്തിയെ നാഗ്പൂരിൽ നിന്നാണ് അറസ്റ്റുചെയ്‌തത്. നിരവധി ഡെബിറ്റ് കാർഡുകളും ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽനിന്ന് പിടിച്ചെടുത്തു. വ്യാജരേഖകൾ വഴി സിം കാർഡുകൾ വാങ്ങിയ ഒരാളെ ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്‌തു. ഫൈവ് ജി സിംകാർഡ് അപ്ഡേഷന്റെ പേരിൽ വാങ്ങുന്ന കെ.വൈ.സി രേഖകൾ ഉൾപ്പെടെ ദുരുപയോഗിച്ചാണ് തട്ടിപ്പ് സംഘങ്ങൾക്ക് സിം കാർഡുകൾ നൽകിയത്. ഇവ സൈബർ തട്ടിപ്പുകൾക്ക് ദുരുപയോഗിച്ചിട്ടുണ്ട്.
അറസ്‌റ്റിലാവരുടെയും തട്ടിപ്പിനിരായ കോട്ടയം സ്വദേശിയുടെയും വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് സി.ബി.ഐ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |