
തിരുവനന്തപുരം: പതറാത്ത മനസും ഇടറാത്ത ചുവടുകളുമായി പ്രതിസന്ധികളിൽ കേരളത്തെ നയിച്ച പിണറായിവിജയൻ തന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതു നായകൻ. ഇന്നലെ ഡൽഹിയിൽ ചേർന്ന സി.പി.എം പൊളിറ്റ് ബ്യൂറോ ഈ തീരുമാനത്തിലെത്തുമ്പോൾ, പിണറായി മറ്റൊരു ചരിത്രമാണ് രചിച്ചത്. മുഖ്യമന്ത്രി പദത്തിലിരുന്നു തുടർച്ചയായി രണ്ടാം തിരഞ്ഞെടുപ്പിലും മാറ്റുരയ്ക്കുന്ന ആദ്യ കമ്യൂണിസ്റ്ര് നേതാവ്. വീണ്ടുമൊരു തുടർഭരണം കിട്ടിയാൽ, മറ്റൊരു ഉജ്വല ചരിത്രമാവും .
പലഘട്ടങ്ങളിലായി 11 വർഷം മുഖ്യമന്ത്രി കസേരയിൽ ഇരുന്ന സി.പി.എം നേതാവ് ഇ.കെ നായനാർ ആണെങ്കിലും തുടർച്ചയായി 10 വർഷം മുഖ്യമന്ത്രി പദവി വഹിച്ച മറ്രൊരാളുമില്ല.തുടർച്ചയായി 17 വർഷം സംസ്ഥാന സി.പി.എമ്മിനെ നയിച്ച മറ്റൊരു സെക്രട്ടറിയുമില്ല.
ഓഖി, നിപ്പ, പ്രളയം , കൊവിഡ്, വയനാട് ഉരുൾപൊട്ടൽ.... പിണറായി മുഖമന്ത്രി പദത്തിലെത്തിയ നാൾമുതൽ ഒന്നൊന്നായി പ്രതിസന്ധികൾ നേരിട്ടെങ്കിലും ഒന്നിനു മുന്നിലും കുലുങ്ങാതെ നാടിനെ നയിച്ചു.
കണ്ണൂർ പിണറായിയിൽ മാറോളി കോരന്റെയും ആലക്കാട്ട് കല്യാണിയുടെയും മകനായി 1945 മേയ് 24 ന് ജനിച്ച വിജയൻ വിദ്യാർത്ഥി സംഘടനാ ( കെ.എസ് .എഫ്) പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദ പഠനം നടത്തുമ്പോൾ കെ.എസ്.എഫ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി. വൈകാതെ സംസ്ഥാന സെക്രട്ടറിയും. കെ.എസ്.എഫ് പ്രവർത്തന കാലത്ത് തന്നെ പലതവണ പൊലീസ് മർദ്ദനമേറ്റിട്ടുണ്ട്. 1964-ൽ കമ്യൂണിസ്റ്ര് പാർട്ടി അംഗത്വം.
1970-ൽ കൂത്തുപറമ്പ് അസംബ്ളി മണ്ഡലത്തിൽ നിന്ന് 25-ാം വയസിൽ നിയമസഭയിലെത്തുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ സാമാജികൻ എന്ന പദവി. 77ലും 91ലും അതേ മണ്ഡലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടു. 1996-ൽ പയ്യന്നൂരിലും 2016, 2021 തിരഞ്ഞെടുപ്പുകളിൽ ധർമ്മടത്തും വിജയിയായി. 1998 മുതൽ 2015 വരെയാണ് സംസ്ഥാന സെക്രട്ടറിയായി പാർട്ടിയെ നയിച്ചത്. 2002-ൽ പൊളിറ്റ് ബ്യൂറോ അംഗവുമായി.ഇപ്പോൾ ധർമ്മടം മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |