
മുംബയ്: യോഗങ്ങളിൽ പങ്കെടുക്കാതെ മന്ത്രിക്കു വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയ ഐഎഎസ് ഉദ്യോഗസ്ഥനെയും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് ജോയിന്റ് ഡയറക്ടറെയും സസ്‌പെൻഡ് ചെയ്ത് മഹാരാഷ്ട്ര സർക്കാർ. മലിനീകരണ നിയന്ത്രണ ബോർഡിന്റെ (എംപിസിബി) മെമ്പർ സെക്രട്ടറി കൂടിയായ 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ എം ദേവേന്ദർ സിംഗിനെയാണ് സസ്‌പെൻഡ് ചെയ്തത്. മലിനീകരണ പ്രശ്നവുമായി ബന്ധപ്പെട്ട വിവരങ്ങൾ സഭയിൽ പറയാൻ മന്ത്രിക്ക് കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായത്.
യോഗത്തിന് വരാതെ ഉദ്യോഗസ്ഥർ വിട്ടുനിന്നതിനാൽ കൃത്യമായ വിവരങ്ങൾ തരാൻ തനിക്ക് സാധിക്കില്ലെന്ന് മന്ത്രി സഭയിൽ അറിയിച്ചു. ദേവേന്ദർ സിംഗും ജോയിന്റ് ഡയറക്ടർ സതീഷ് പദ്വാൾ അടക്കമുള്ളവർ യോഗങ്ങളിൽ നിന്ന് വിട്ടുനിന്നതാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടിയത്. പലതവണ ആവശ്യപ്പെട്ടിട്ടും ഇവർ സഹകരിച്ചില്ലെന്ന് മാത്രമല്ല, വരാൻ കഴിയില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ സന്ദേശം അയക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ഇത്തരം വാശി കാരണം ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ തനിക്ക് കഴിയുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.
26ന് നടന്ന നിയമസഭാ സമ്മേളനത്തിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ചന്ദ്രപൂരിലെ മലിനീകരണ പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സംസ്ഥാന പരിസ്ഥിതി മന്ത്രി പങ്കജ മുണ്ടെയോട് സഭ ആവശ്യപ്പെട്ടു. എന്നാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്നും താൻ വിളിച്ചുചേർത്ത യോഗങ്ങളിൽ അവർ പങ്കെടുത്തില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.
സ്പീക്കറുടെ നിർദ്ദേശപ്രകാരം 24 മണിക്കൂറിനുള്ളിൽ ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ ഉത്തരവിറക്കി. ഓൾ ഇന്ത്യ സർവീസസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) ചട്ടങ്ങൾ 1969 പ്രകാരമാണ് നടപടി. സസ്‌പെൻഷൻ കാലയളവിൽ ഉദ്യോഗസ്ഥർക്ക് മുംബയ് വിട്ടപോകുന്നതിന് വിലക്കുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |