
ഇറാനെ പ്രഹരിച്ച് ഇസ്രയേൽ- യു.എസ്
ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ തിരിച്ചടി
ദുബായിലും കുവൈറ്റിലും അടക്കം സ്ഫോടനം
ഇറാനിൽ 201 മരണം, 747 പേർക്ക് പരിക്ക്
ഇറാനിലെ സ്കൂളിൽ മിസൈൽ പതിച്ച് 87 കുട്ടികൾക്ക് ദാരുണാന്ത്യം
ഹോർമുസ് കടലിടുക്ക് താത്കാലികമായി അടച്ചു
ടെഹ്റാൻ: ഇറാനിൽ യു.എസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഖമനേയിയുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയതായി ഇസ്രയേൽ അധികൃതർ അറിയിച്ചു. ഇരു രാജ്യങ്ങളും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന സൂചനകൾ ലഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ആണവ കരാറിനു വഴങ്ങാത്ത ഇറാനെതിരെ ഇന്നലെ മുതൽ യു.എസും ഇസ്രയേലും ആക്രമണം നടത്തുകയാണ്. ഇതോടെ റംസാൻ വ്രതത്തിന്റെ പുണ്യനാളുകളിൽ പശ്ചിമേഷ്യ യുദ്ധ ഭീതിയിലായി. ലക്ഷക്കണക്കിന് മലയാളികളുള്ള ഗൾഫ് രാജ്യങ്ങളെ ഇറാൻ ആക്രമിച്ചതോടെ കേരളം കടുത്ത ആശങ്കയിൽ. ആക്രമണം നേരിട്ട മേഖലകളിൽ നിന്ന് മലയാളികളടക്കം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.
ദുബായിലെ പാം ജുമൈറ കെട്ടിടത്തിൽ മിസൈൽ പതിച്ച് നാലുപേർക്ക് പരിക്ക്. കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. ഇന്ത്യയിൽ നിന്നുള്ള മിക്ക വിമാന സർവീസുകളും റദ്ദാക്കി.
ഇതിനിടെ, ലോകത്തിലെ നിർണായക ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് ഇറാൻ താത്കാലികമായി അടച്ചു.
ഇറാനിൽ രാഷ്ട്രീയ, സൈനിക നേതാക്കളടക്കം 201 പേർ കൊല്ലപ്പെട്ടു. ഇതിൽ 87 പേർ കുട്ടികളാണ്. മിനാബിലെയും ടെഹ്റാനിലെയും രണ്ട് സ്കൂളുകളിൽ മിസൈൽ പതിക്കുകയായിരുന്നു. 747 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കും.
ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, യു.എ.ഇ, സൗദി അറേബ്യ, ജോർദ്ദാൻ, ഇറാക്ക് എന്നിവിടങ്ങളിലെ യു.എസ് ബേസുകൾക്ക് നേരെയും ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വർഷിച്ചു.
ഇസ്രയേലിലെ ടെൽ അവീവ്, ഹൈഫ, ബീർഷേബ, ജെറുസലേം തുടങ്ങിയ നഗരങ്ങളിലേക്കും ഇറാൻ പ്രത്യാക്രമണം നടത്തി. രാജ്യാതിർത്തിയിൽ പ്രവേശിക്കുംമുമ്പേ മുഴുവൻ മിസൈലുകളും തകർത്തെന്ന് ഖത്തർ അറിയിച്ചു. യു.എ.ഇയിലെ അബുദാബിയിൽ വ്യോമപ്രതിരോധ സംവിധാനം തകർത്ത ഇറാൻ മിസൈലിന്റെ അവശിഷ്ടം പതിച്ച് ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടു.
ആദ്യം മുതൽ ഉന്നം ഖമനേയി
ഇന്നലെ രാവിലെ 9.45ന് (ഇന്ത്യൻ സമയം രാവിലെ 11.45) ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്കായിരുന്നു ആദ്യ ആക്രമണം. 'ഓപ്പറേഷൻ റോറിംഗ് ലയൺ" എന്ന പേരിൽ ഇസ്രയേലും 'ഓപ്പറേഷൻ എപിക് ഫ്യൂരി" എന്ന പേരിൽ യു.എസും മിസൈലുകൾ വർഷിക്കുകയായിരുന്നു.
ഖമനേയി അടക്കമുള്ള ഭരണമേധാവികളെയും ആണവ, സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടു. 24 പ്രവിശ്യകളിലായി നൂറിലേറെ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ബഹുനില കെട്ടിടങ്ങൾ സ്ഫോടനത്തിന് ഇരയായി.
ഇസ്രയേലിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടം. 89 പേർക്ക് പരിക്കേറ്റു. നെഗേവ് മരുഭൂമിയിലെ ഡിമോണ ആണവ കേന്ദ്രത്തിന് നേരെയും ഇറാന്റെ ആക്രമണമുണ്ടായി. ജനങ്ങളെ ഷെൽട്ടറുകളിലേക്ക് മാറ്റി. ഇസ്രയേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇറാന്റെ മിസൈൽ പതിച്ച് തെക്കൻ സിറിയയിലെ സുവൈദയിൽ 4 പേരും ഇറാക്കിൽ 2 പേരും കൊല്ലപ്പെട്ടു
# യു.എസ് ലക്ഷ്യം
1. ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കുക
2. നിലവിലെ ഭരണകൂടത്തെ പുറത്താക്കുക
3. മിസൈൽ ശേഷി തകർക്കുക
വിറപ്പിച്ച് ടോമഹോക്ക്
ടെൽ അവീവ്: ഒരേ സമയം നാവിക, കര അധിഷ്ഠിത പ്ലാറ്റ്ഫോമുകളിൽ നിന്നായിരുന്നു ഇറാനെതിരെ യു.എസ്-ഇസ്രയേൽ ആക്രമണം തുടങ്ങിയത്. അറബിക്കടലിലും ഇസ്രയേലി തീരത്തുമുള്ള വിമാനവാഹിനികളിൽ നിന്ന് യു.എസിന്റെ യുദ്ധവിമാനങ്ങൾ പറന്നുയർന്നു.
യു.എ.ഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ ബേസുകളിൽ നിന്നുള്ള യു.എസ് വിമാനങ്ങളും ദൗത്യത്തിൽ പങ്കാളിയായി. ഇസ്രയേലിനുള്ളിലെ ബേസുകളിൽ നിന്നാണ് ഇസ്രയേലി യുദ്ധവിമാനങ്ങളും മിസൈലുകളും കുതിച്ചത്. ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ കരുത്തുറ്റ ടോമഹോക്ക് ക്രൂസ് മിസൈലുകളെയാണ് യു.എസ് പ്രധാനമായും ഉപയോഗിച്ചത്. യുദ്ധക്കപ്പലുകളിൽ നിന്നാണ് ഇവയെ വിക്ഷേപിച്ചത്. മണിക്കൂറിൽ 880 കിലോമീറ്റർ വേഗതയുള്ള ടോമഹോക്ക് റഡാറുകളുടെ കണ്ണിൽപ്പെടാതെ പറക്കും.
ഇസ്രയേലാകട്ടെ, ബ്ലൂ സ്പാരോ ബാലിസ്റ്റിക് മിസൈലുകളും സ്പൈസ് ഗൈഡഡ് ബോംബുകളും ഉപയോഗിച്ചെന്നാണ് റിപ്പോർട്ട്. അതേ സമയം, ഇറാനെതിരെയുള്ള പ്രതിരോധ നടപടികൾക്ക് യു.എസിനെ സഹായിച്ചെന്ന് യു.കെ സ്ഥിരീകരിച്ചു.
ആണവ ശേഷിയുടെ പേരിൽ
കഴിഞ്ഞ വർഷം ജൂണിൽ 12 ദിവസം നീണ്ട ആക്രമണത്തിലൂടെ ഇറാനിലെ ആണവ കേന്ദ്രങ്ങളെ യു.എസ് തകർത്തിരുന്നു. അന്ന് ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാൻ എല്ലാം പുനഃരാരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് ട്രംപ് ആരോപിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആണവ കരാറിലെത്താൻ ഇറാന് മേൽ യു.എസ് കടുത്ത സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇറാൻ വഴങ്ങാതെ വന്നതോടെയാണ് ആക്രമണം. നാളെ വീയന്നയിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം റൗണ്ട് ആണവ ചർച്ചയുടെ കാര്യം ഇതോടെ അനിശ്ചിതത്വത്തിലായി.
# ഇറാനിൽ ആക്രമണമുണ്ടായ പ്രധാന നഗരങ്ങൾ - ടെഹ്റാൻ, ഖ്വോം, കരാജ്, കെർമാൻഷ, തബ്രിസ്, ബുഷെഹർ, ചബഹാർ
അധികാരികളെ പുറത്താക്കാൻ ഇറാൻ ജനതയ്ക്ക് ലഭിച്ച അവസരമാണിത്.
- ഡൊണാൾഡ് ട്രംപ്, പ്രസിഡന്റ്, യു.എസ്
ഇറാൻ ഭരണകൂടം ഉയർത്തുന്ന ഭീഷണി തടയുകയാണ് ലക്ഷ്യം.
- ബെഞ്ചമിൻ നെതന്യാഹു, പ്രധാനമന്ത്രി, ഇസ്രയേൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |