
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കെ ഇറാനിലും ഗൾഫ് രാജ്യങ്ങളിലുമുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക.
യു.എസ്-ഇസ്രയേൽ സംയുക്ത ആക്രമണം നേരിടുന്ന ഇറാനിൽ മൂവായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങി.
വിമാന സർവീസ് നിർത്തിയതിനാൽ ഇന്ത്യയിൽ നിന്നുള്ള നൂറുകണക്കിന് ടൂറിസ്റ്റുകൾ ദുബായ് അടക്കം വിമാനത്താവളങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. കുവൈറ്റിലെ ഇന്ത്യൻ എംബസി കുടുങ്ങിയ ഇന്ത്യക്കാരുമായി ബന്ധപ്പെടുന്നുണ്ട്. വിനോദ സഞ്ചാരികൾക്ക് ഹോട്ടലുകളും മറ്റും ഏർപ്പെടുത്തും.
ഇറാനിൽ കുടുങ്ങിയ
2000ത്തോളം വിദ്യാർത്ഥികൾ ജമ്മുകാശ്‌മീരിൽ നിന്നുള്ളവരാണ്. 1,200 പേർ സംഘർഷ മേഖലകളിലാണ്.
ഇറാനിലുള്ളവരോട് മടങ്ങിവരാൻ ഇന്ത്യ നിർദേശിച്ചിരുന്നു. രാജ്യം വിട്ടാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് സർവകലാശാല ഭീഷണിപ്പെടുത്തിയതിനാൽ വിദ്യാർത്ഥികൾ അവിടെ തുടരുകയായിരുന്നു. അതേസമയം, 10,000ത്തോളം ഇന്ത്യക്കാരിൽ നല്ലൊരു പങ്ക് തിരിച്ചെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിതല സുരക്ഷാ സമിതിയുടെ അടിയന്തരയോഗം ഇന്നലെ രാത്രി വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.
വിദ്യാർത്ഥികളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. തെഹ്‌റാനിലെ ഇന്ത്യൻ എംബസി കുട്ടികളുമായി ബന്ധപ്പെടുന്നുണ്ട്. വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന് ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷനും രക്ഷിതാക്കളും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങൾ അടച്ചതും ആകാശ യാത്ര ദുഷ്‌കരമായതും കാരണം ഒഴിപ്പിക്കൽ നീളുമെന്നാണ് സൂചന.
ഒഴിപ്പിക്കാൻ സമ്മർദ്ദം
കേരളം, യു.പി, അസാം, കർണാടക, പശ്ചിമബംഗാൾ, ആന്ധ്ര, തമിഴ്നാട്, ജമ്മുകാശ്‌മീർ, പഞ്ചാബ് അടക്കം സംസ്ഥാനങ്ങൾ നാട്ടുകാരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്തുന്നു.
വിദേശകാര്യ മന്ത്രാലയം വരും ദിവസങ്ങളിലെ സാഹചര്യം നോക്കി തീരുമാനമെടുക്കും. ഈ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി കേന്ദ്രം നിരന്തര സമ്പർക്കം പുലർത്തി സ്ഥിതി ഗതികൾ വിലയിരുത്തുന്നുണ്ട്.
15 ലക്ഷം: ഗൾഫിലെ മലയാളികൾ
45 ലക്ഷം: യു.എ.ഇയിലെ ഇന്ത്യക്കാർ
(ആകെ ജനസംഖ്യയുടെ 35%)
'ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ശ്രമം നടക്കുന്നു .പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ വിമാന യാത്ര അപകടകരമാണ്``
-കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |