
കൊച്ചി: ജില്ലയിൽ തന്ത്രപ്രധാനമായി മാറിയ തൃപ്പൂണിത്തുറയിൽ മത്സരചിത്രം ഇപ്പോഴും കടുത്ത പുകമറയിലാണെന്നതാണ് യാഥാർത്ഥ്യം.
എവിടേയ്ക്കും ചായാം. ഈഴവവോട്ടുബാങ്ക് ഗതിനിർണയിക്കുന്ന മണ്ഡലത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ശക്തമായ അടിത്തറയുണ്ട്. എന്നാൽ ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ നഗരഭരണം പിടിച്ചെടുത്ത ബി.ജെ.പി എതിരാളികൾക്ക് ചെക്കുവച്ചിരിക്കുകയാണ്.
സിറ്റിംഗ് എം.എൽ.എയായ കെ. ബാബു മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏഴു തിരഞ്ഞെടുപ്പുകളിൽ ആറിലും വിജയിച്ച ബാബു മണ്ഡലത്തിന്റെ എല്ലാ സ്പന്ദനങ്ങളിലും കൂടെനിൽക്കുന്ന നേതാവാണ്. സ്ഥാനാർത്ഥിയാകാൻ നേതാക്കൾ നിർബന്ധിക്കുന്നുണ്ടെന്നാണ് കെ. ബാബുവിന്റെ പുതിയ പ്രതികരണം. അവസരംകാത്ത് അരഡസൻ പേരെങ്കിലും കോൺഗ്രസിലുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ, രാഷ്ട്രീയകാര്യ സമിതിഅംഗം അജയ് തറയിൽ, കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ തമ്പി സുബ്രഹ്മണ്യം, കെ. ബാബുവിന്റെ വിശ്വസ്തൻ പി.എസ്. ബാബുറാം, മരട് നഗരസഭ മുൻ ചെയർമാൻ ആന്റണി ആശാംപറമ്പിൽ എന്നിവർ ചർച്ചകളിൽ നിറയുന്നു. നടൻ രമേഷ് പിഷാരടിയുടെ പേരും ഉയർന്നുവന്നിരുന്നു.
സി.പി.എം പരിഗണിക്കുന്നത്
എം. സ്വരാജ്, മുൻമേയർ എം. അനിൽകുമാർ എന്നവരെയാണ് . അനിൽകുമാർ എറണാകുളം മണ്ഡലത്തിലെ സാദ്ധ്യതാപട്ടികയിലുമുണ്ട്. 2016ൽ അതിഥി താരമായെത്തി 'ജയന്റ് കില്ലറാ"യി മാറിയ യുവനേതാവാണ് സ്വരാജ്. ബാർകോഴ വിവാദത്തിൽ ബാബു നിറംമങ്ങി നിൽക്കുന്ന സമയത്തായിരുന്നു സ്വരാജിന്റെ വിജയം. ശബരിമല സ്ത്രീപ്രവേശനവിഷയം കത്തിനിന്ന 2021ൽ സ്വരാജിന് വിജയം ആവർത്തിക്കാനായില്ല. 992വോട്ടിന് ബാബു മണ്ഡലം വീണ്ടെടുത്തു.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ച സ്ഥാനാർത്ഥിക്കു ലഭിച്ച വോട്ടിന്റെ പകുതിയിൽ താഴെ വോട്ടുകൾ മാത്രമാണ് എൻ.ഡി.എയ്ക്ക് കിട്ടിയത്. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ താമര വിരിഞ്ഞതിനാൽ സുവർണാവസരം എന്നാണ് അവർ വിലയിരുത്തുന്നത്. 2021ൽ മത്സരിച്ച ഡോ. കെ.എസ്. രാധാകൃഷ്ണന് സാദ്ധ്യതയുണ്ടെങ്കിലും മണ്ഡലം മാറുമെന്നാണ് സൂചന. ചാനൽ ചർച്ചകളിൽ ബി.ജെ.പിയുടെ മുഖമായ പി.ആർ.ശിവശങ്കരനും സജീവപരിഗണനയിലുണ്ട്.
2021ലെ ഫലം
സ്ഥാനാർത്ഥി: കെ. ബാബു..... എം. സ്വരാജ് .... കെ.എസ്. രാധാകൃഷ്ണൻ
വോട്ട്......................65,875...... 64,883................. 23,756
വോട്ട് ശതമാനം: 41.14............. 39.21........... 15.20
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |