
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ കണക്കെടുപ്പും പരിശോധനയും തിരുവിതാംകൂർ ദേവസ്വം ബോർഡ് നിറുത്തിവച്ചു. കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി തീരുമാനിച്ചതോടെയാണിത്. അതേസമയം,ബില്ലുകളും കണക്കുകളും ഇന്ന് ഓഡിറ്റർക്ക് കൈമാറും.
ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഐ.ഐ.ഐ.സി ബോർഡിന് സമർപ്പിച്ച ബില്ലുകളും ബോർഡിന്റെ അഭിപ്രായവും ഹൈക്കോടതിയെ അറിയിക്കും. ഇതിനായി ഓഡിറ്ററുമായി ഇന്ന് ചർച്ച നടത്തും. കണക്കുകൾ പരിശോധിക്കാൻ രൂപീകരിച്ച ടാസ്‌ക് ഫോഴ്സിന്റെ പ്രവർത്തനം ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിറുത്തിവച്ചിരുന്നു. ബോർഡിന്റെ ജനറൽ ഫണ്ടിൽ നിന്നും നൽകിയ തുക തിരിച്ച് നിക്ഷേപിച്ചതിന്റെ രേഖകൾ ഓഡിറ്റർക്ക് കൈമാറി. ദേവസ്വം ചീഫ് എൻജിനിയറിൽ നിന്നും ലഭിക്കേണ്ട ജോയിന്റ് ഇൻസ്‌പെക്ഷൻ ഷീറ്റിന്റെ റിപ്പോർട്ടും ഓഡിറ്റർക്ക് നൽകും.
ഐ.ഐ.ഐ.സി ബോർഡിന് നൽകിയ 400 ഓളം ബില്ലുകളാണ് ഓഡിറ്റർക്ക് കൈമാറുക. എസ്റ്റിമേറ്റ് പ്രകാരം 14 വിഭാഗങ്ങളായി ഇതിനെ ബോർഡ് തരംതിരിച്ചിരുന്നു. ഒറ്റ ദിവസത്തെ സംഗമത്തിനായി എട്ട് കോടിയുടെ എം.ഒ.യു ഒപ്പിട്ടത്തിലും അനുമതി നൽകിയതിലും ധൂർത്തുണ്ടെന്നാണ് ഓഡിറ്ററുടെ വിലയിരുത്തൽ. ബോർഡ് ഫണ്ടിൽ നിന്നും ഇതിനായി തുക ചെലവഴിച്ചിട്ടില്ലെന്നാണ് മുൻഭരണ സമിതിയുടെ നിലപാട്. സ്‌പോണസർഷിപ്പിലൂടെയാണ് ഫണ്ട് കണ്ടെത്തിയതെന്ന് മുൻഭരണ സമിതി വിശദീകരിക്കുന്നു. ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് 4.99 കോടിയായി ഇപ്പോഴത്തെ ബോർഡ് പരിമിതപ്പെടുത്തിയെങ്കിലും 4 കോടിയാണ് ഇതുവരെ സ്‌പോൺസർഷിപ്പായി ലഭിച്ചത്. ഐ.ഐ.ഐ.സിക്ക് 4.99 കോടി നൽകണമെങ്കിൽ ഇനിയും 1 കോടി ബോർഡ് കണ്ടെത്തണം. ഇതിനായി സ്‌പോണസർമാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |