
ന്യൂഡൽഹി: രാജ്യത്തെ സംരംഭകത്വ മേഖലയിൽ ഉണർവ്. ഫെബ്രുവരിയിൽ പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനിൽ 37 ശതമാനത്തിന്റെ വർദ്ധന. ഫെബ്രുവരിയിൽ മാത്രം 24,136 പുതിയ കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണിത്. ഇക്കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ പുതിയ കമ്പനികളുടെ എണ്ണം യഥാക്രമം 15,000, 14,000 എന്നിങ്ങനെയായി കുറഞ്ഞിരുന്നു. ജനുവരിയിൽ ഇത് 23,280 ആയി ഉയർന്നു. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കണക്കിലാണ് ഫെബ്രുവരിയിൽ വീണ്ടും രജിസ്ട്രേഷൻ വർദ്ധിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയതായി രൂപീകരിച്ചവയിൽ ഭൂരിഭാഗവും പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളാണ്. ജനുവരിയിൽ ആരംഭിച്ച കമ്പനികളുടെ ശരാശരി അടച്ചുതീർത്ത മൂലധനം ആറ് ലക്ഷം രൂപയാണ്.
ബിസിനസിലും എ.ഐ ആധിപത്യം
സേവന മേഖലയിലാണ് ഏറ്റവും കൂടുതൽ പുതിയ രജിസ്‌ട്രേഷനുകൾ നടക്കുന്നത്. ഐ.ടി സേവനങ്ങൾ, കൺസൾട്ടൻസികൾ എന്നിവയ്‌ക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലും വലിയ മുന്നേറ്റമുണ്ട്. പ്രതിമാസം ശരാശരി 300 എ.ഐ അധിഷ്ഠിത ബിസിനസുകൾ രാജ്യത്ത് ആരംഭിക്കുന്നുണ്ട്. ഫെബ്രുവരിയിൽ മാത്രം ഇത്തരത്തിലുള്ള 248 കമ്പനികൾ നിലവിൽ വന്നു. ഇതിനുപുറമെ ഹോൾസെയിൽ, റീട്ടെയിൽ വ്യാപാര മേഖലകളിലും ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി പുതിയ കമ്പനികൾ വൻതോതിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. നടപ്പ് സാമ്പത്തിക വർഷം ഇന്ത്യ 7.6 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് പ്രവചനം.
സർക്കാരിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ', 'സ്റ്റാർട്ടപ്പ് ഇന്ത്യ' പദ്ധതികൾ സംരംഭകർക്ക് നൽകുന്ന നികുതി ഇളവുകളും ആനുകൂല്യങ്ങളും ഈ മുന്നേറ്റത്തിന് പ്രധാന കാരണമായി
സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി അവധി, ലളിതമായ നിയമനടപടികൾ, കുറഞ്ഞ കോർപ്പറേറ്റ് നികുതി നിരക്കുകൾ എന്നിവ പുതിയ സംരംഭങ്ങൾ തുടങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.
ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ കൂടുതൽ വിശ്വാസ്യതയ്ക്കായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് മുൻഗണന നൽകുന്നതും മാറ്റത്തിന് വേഗം കൂട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |