
തിരുവനന്തപുരം: ബി.പി.സി.എല്ലുമായി ചേർന്ന് സംസ്ഥാനത്ത് 7 കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എറണാകുളം ബ്രഹ്മപുരത്ത് 150ടൺ ശേഷിയുള്ള മാലിന്യ സംസ്കരണ പ്ളാന്റ് പ്രവർത്തനം ആരംഭിച്ചു. തൃശ്ശൂർ,കൊല്ലം,കോഴിക്കോട് ജില്ലകളിൽ ബി.പി.സി.എല്ലും പാലക്കാട് സംയുക്തമേഖലയിലും ചങ്ങനാശേരി,തിരുവനന്തപുരം ജില്ലകളിൽ സർക്കാർ തലത്തിലുമായിരിക്കും പ്ളാന്റുകൾ.കൊച്ചി ബ്രഹ്മപുരത്ത് അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് 600ടൺ ശേഷിയുള്ള പ്രത്യേക പ്ളാന്റ് സ്ഥാപിക്കും. സാനിട്ടറി മാലിന്യങ്ങൾ സംസ്കരിക്കാൻ നാലിടങ്ങളിൽ റീജിയണൽ പ്ളാന്റുകൾ ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ജനജീവിതം എളുപ്പമാക്കുന്ന പദ്ധതികൾ നടപ്പാക്കാനായി സ്വയംഭരണ, എക്‌സൈസ് വകുപ്പുകൾക്ക് സാധിച്ചതായി മന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി നഗരനയം ആവിഷ്‌കരിച്ചത് കേരളത്തിലാണ്. അടുത്ത 25 വർഷത്തെ കേരളത്തിന്റെ വികസനദിശ നിർണയിക്കുന്ന ഒന്നാണിത്. കെസ്മാർട്ട് സംവിധാനത്തിലൂടെ സർക്കാർ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കി. വ്യവസായ സംരംഭകർക്ക് അനുകൂലമാകുന്ന രീതിയിൽ പഞ്ചായത്ത്, മുനിസിപ്പൽ ലൈസൻസ് ചട്ടങ്ങൾ പൂർണമായി മാറ്റി ലഘൂകരിച്ചു. കെട്ടിട നിർമ്മാണ ചട്ടങ്ങളിലും ഇളവുകൾ വരുത്തി, 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് ഒരു മിനിട്ടിൽ പെർമിറ്റ് ലഭിക്കുന്ന സംവിധാനം നടപ്പിലാക്കി. കെസ്മാർട്ട് വഴി അതിവേഗത്തിൽ ഒരു കോടിയിലധികം ഫയലുകളാണ് തീർപ്പാക്കിയത്. സംസ്ഥാനത്തെ റോഡുകളുടെ കൃത്യമായ വിവരശേഖരണത്തിനായി ജി.ഐ.എസ് അധിഷ്ഠിതമായി സ്മാർട്ട് ട്രാക്ക് സംവിധാനം നടപ്പിലാക്കിയതായും മന്ത്രി അറിയിച്ചു. തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ജറോമിക് ജോർജ്ജും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |