
പട്‌ന: ഒമ്പത് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ ലോക്കോ പൈലറ്റ് വിസമ്മതിച്ചതോടെ ട്രെയിൻ സർവീസ് സ്‌തംഭിച്ചു. ബീഹാറിലാണ് സംഭവം. ഒമ്പത് മണിക്കൂർ ഷിഫ്‌റ്റ് പൂർത്തിയാക്കിയ ലോക്കോ പൈലറ്റ് റെയിൽവേ നിയമങ്ങൾ എടുത്തുപറഞ്ഞുകൊണ്ടാണ് തനിക്കിനി ജോലി ചെയ്യാനാകില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നത്. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ താക്കൂർഗഞ്ച് റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയത്.
മാൾഡയിൽ നിന്ന് സിലിഗുരിയിലേക്കുള്ള ഡെമു ട്രെയിൻ ഇന്നലെ ഉച്ചയ്‌ക്ക് 2.52നാണ് താക്കൂർഗഞ്ച് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പർ ഒന്നിൽ എത്തിയത്. മുന്നോട്ട് യാത്ര തുടരുന്നതിന് പകരം ഏകദേശം മൂന്ന് മണിക്കൂറാണ് ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്നത്. തന്റെ ജോലി സമയം അവസാനിച്ചുവെന്നും നിശ്ചിത പരിധിക്കപ്പുറം ട്രെയിൻ ഓടിക്കാനാകില്ലെന്നും ലോക്കോ പൈലറ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ലോക്കോ പൈലറ്റുമാർ ഒമ്പത് മുതൽ പത്ത് മണിക്കൂർ മാത്രമേ തുടർച്ചയായി യാത്ര ചെയ്യാൻ പാടുള്ളു എന്ന് റെയിൽവേ മാർഗനിർദേശങ്ങളുണ്ട്. ഈ നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോലിയിൽ തുടരാൻ കഴിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞത്. സിലിഗുരി, കിഷൻഗഞ്ച് എന്നിവിടങ്ങളിലേക്കും സമീപ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന വ്യാപാരികൾ, തൊഴിലാളികൾ, കുടുംബങ്ങൾ എന്നിവരുൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. പിന്നീട് സ്ഥിതിഗതികൾ പരിഹരിക്കപ്പെടുന്നതുവരെ യാത്രക്കാർക്ക് കാത്തിരിക്കേണ്ടിവന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |