
തിരുവനന്തപുരം: ഫെബ്രുവരി 21-ന് നടന്ന കെ-ടെറ്റ് പരീക്ഷയുടെ ഉത്തരസൂചിക 11 ദിവസം പിന്നിട്ടിട്ടും പ്രസിദ്ധീകരിക്കാത്തത് ഉദ്യോഗാർത്ഥികളെ കൊള്ളയടിക്കാനാണെന്ന് കെ.പി.എസ്.ടി.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവിടാതെ പുതിയ കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച നടപടി പ്രതിഷേധാർഹമാണ്. കഴിഞ്ഞ തവണ അപേക്ഷാ ഫീസ് 500 രൂപയായിരുന്നത് ഇത്തവണ 1000 രൂപയാക്കി.
പരീക്ഷാഫലം കൃത്യസമയത്ത് അറിഞ്ഞിരുന്നെങ്കിൽ വിജയിക്കുമെന്ന് ഉറപ്പുള്ളവർക്ക് വീണ്ടും അപേക്ഷിക്കേണ്ടി വരില്ലായിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 7 ആയിരിക്കെ, അതിനുമുൻപ് ഉത്തരസൂചിക നൽകാതിരിക്കുന്നത് ഉദ്യോഗാർത്ഥികളിൽ നിന്ന് ഫീസിനത്തിൽ കോടികൾ തട്ടാനാണെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. കെ-ടെറ്റ് പാസാകുന്നത് സുപ്രീംകോടതി നിർബന്ധമാക്കിയ സാഹചര്യത്തിൽ, ഉദ്യോഗാർത്ഥികളുടെ നിസഹായാവസ്ഥ അധികൃതർ ചൂഷണം ചെയ്യുകയാണെന്ന് യോഗം വിലയിരുത്തി.
പ്രസിഡന്റ് എ.ആർ. ഷമീമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അനിൽ വെഞ്ഞാറമൂട്, ജി.ആർ. ജിനിൽജോസ്, പ്രിൻസ് നെയ്യാറ്റിൻകര, പ്രദീപ് നാരായൺ, ജെ. സജീന, ബിജു തോമസ്, റോബർട്ട് വാൽസകം, സി.ആർ. ആത്മകുമാർ, എസ്. ബിജു, ഐ. ശ്രീകല, ആർ. അനിൽരാജ്, ജില്ലാ സെക്രട്ടറി സാബു നീലകണ്ഠൻ, ട്രഷറർ ബിജു തോമസ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |