
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ ഞായറാഴ്ചയാണ് ഇന്ത്യ- ന്യൂസീലാൻഡ് ഫൈനൽ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യൻ ടി20 ക്യാപ്ടൻ സ്ഥാനം സൂര്യകുമാർ യാദവ് ഒഴിയുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ചില ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ അടുത്ത ട്വന്റി20 ക്യാപ്ടനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകകപ്പിൽ ക്യാപ്ടനെന്ന നിലയിൽ ഭേദപ്പെട്ട പ്രകടനമാണ് സൂര്യകുമാർ യാദവിന്റേതെങ്കിലും ബാറ്റിംഗിൽ പ്രകടനം അത്ര മെച്ചമല്ല. യു.എസ്.എയ്ക്കെതിരെ പുറത്താകാതെ 84 റൺസ് നേടിയെങ്കിലും പിന്നീട് അത് നിലനിറുത്താനായില്ല. എട്ട് മത്സരങ്ങളിൽ നിന്ന് 242 റൺസാണ് സൂര്യയുടെ ലോകകപ്പിലെ സമ്പാദ്യം.
35കാരനായ സൂര്യകുമാർ യാദവ് നിലവിൽ ഇന്ത്യക്കായി ടി20യിൽ മാത്രമാണ് കളിക്കുന്നത്. 2023 ഏകദിന ലോകകപ്പിന് ശേഷം താരത്തെ ഏകദിനങ്ങളിൽ പരിഗണിച്ചിട്ടില്ല. സൂര്യകുമാർ യാദവിന്റെ ക്യാപ്ടൻസിയിൽ ഒരു ടി20 പരമ്പരപോലും തോറ്റിട്ടില്ലെങ്കിലും ബാറ്റിംഗ് പ്രകടനവും ബി.സി.സി.ഐ വിലയിരുത്തും. മോശം ഫോം സൂര്യകുമാർ യാദവിന് തിരിച്ചടിയായേക്കും എന്നാണ് റിപ്പോർട്ട്.
സൂര്യകുമാർ യാദവ് ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞാൽ സഞ്ജുവിനാണ് സാദ്ധ്യതയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ലോകകപ്പിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യയുടെ വിജയശില്പിയായ സഞ്ജു നിലവിൽ മികച്ച ഫോമിലാണ്. ഗ്രൂപ്പ് എട്ടിലെ വെസ്റ്റിൻഡീസിനെതിരെയുള്ള നിർണായക മത്സരത്തിലും സെമിയിൽ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത് സഞ്ജുവായിരുന്നു. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്ടനെന്ന നിലയിൽ സഞ്ജുവിന്റെ പ്രകടനവും സഞ്ജുവിന് അനുകൂല ഘടകമാണ്. 67 മത്സരങ്ങളിൽ 33 വിജയങ്ങൾ സ്വന്തമാക്കി. രാജസ്ഥാനെ ഏറ്റവും കൂടുതൽ തവണ വിജയങ്ങളിലേക്ക് നയിച്ച ക്യാപ്ടനെന്ന റെക്കോഡും സഞ്ജുവിനാണ്. സമ്മർദ്ദ ഘട്ടങ്ങളിൽ ശാന്തമായി തീരുമാനമെടുക്കുന്ന സഞ്ജുവിന്റെ കഴിവും പരിഗണിക്കപ്പെടും.
രോഹിത് ശർമ്മ വിരമിച്ചപ്പോഴാണ് സൂര്യകുമാർ യാദവ് ക്യാപ്ടൻ സ്ഥാനത്തെത്തുന്നത്. മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് സൂര്യ ക്യാപ്ടനാകുന്നത്. അതേ സാഹചര്യമാണ് സഞ്ജുവിനുള്ളതെന്നും ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നു. നാളത്തെ ഫൈനലിൽ സഞ്ജു മികച്ച പ്രകടനം നടത്തുകയും ഇന്ത്യ കിരീടം നേടുകയും ചെയ്താൽ അദ്ദേഹത്തിന്റെ നായകസ്ഥാനത്തെയും അത് സ്വാധിനിച്ചേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |