1000 കോടിയിലധികം രൂപ ചെലവിട്ട് കോഴിക്കോട്ട് 12 റോഡുകളുടെ
പ്രവൃത്തി ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡിന്റെ നവീകരിച്ച മാനാഞ്ചിറ-മലാപ്പറമ്പ് റീച്ച് പൊതുമരാമത്ത് -ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു. 1000 കോടിയിലധികം രൂപ ചെലവിട്ട് കോഴിക്കോട്ട് 12 റോഡുകളുടെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നാലുവരിയായി വികസിപ്പിക്കുന്ന മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ നവീകരിച്ച മാനാഞ്ചിറ- മലാപ്പറമ്പ് റീച്ചിന്റെ സമർപ്പണവും രണ്ടാംഘട്ടമായ മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവുമാണ് ഇന്നലെ നടന്നത്. ദേശീയപാതയുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങൾ കാരണം മലാപ്പറമ്പ്- വെള്ളിമാടുകുന്ന് നാലുവരിപ്പാത പദ്ധതി ആദ്യം പ്രതിസന്ധിയിലായിരുന്നു. എന്നാൽ, കേന്ദ്രത്തിൽ നിന്നുള്ള എൻ.ഒ.സിക്കായി കാത്തുനിൽക്കാതെ പദ്ധതിയെ രണ്ട് ഭാഗങ്ങളായി തിരിച്ച് നിർമ്മാണം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. ഒരു ഭാഗത്ത് പ്രവൃത്തി ആരംഭിക്കുകയും മറുഭാഗത്ത് എൻ.ഒ.സിക്ക് വേണ്ടി ശ്രമിക്കുകയും ചെയ്തു. തടസങ്ങൾ നീങ്ങിയതോടെ മുഴുവൻ ദൂരവും നവീകരിക്കാൻ സാധിക്കുന്നത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ഈ റോഡ് നവീകരിക്കുന്നതോടെ കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും. നാടിന് ലഭിക്കുന്ന സമയലാഭം വർഷങ്ങളുടേതാണെന്നും മന്ത്രി പറഞ്ഞു. മലാപ്പറമ്പിൽ നടന്ന ഉദ്ഘാടന ചടങ്ങിനു ശേഷം മന്ത്രി ഘോഷയാത്രയായി മാനാഞ്ചിറയിലെത്തി. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ഒ സദാശിവൻ, മുൻ മേയർ ബീന ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
നാലുവരിയായി 5.32 കിമീ
കേരള റോഡ് ഫണ്ട് ബോർഡിന്റെ കോഴിക്കോട് നഗരപാത വികസന പദ്ധതിയിൽ 8.392 കിലോമീറ്ററാണ് 24 മീറ്റർ വീതിയിൽ നാലുവരിയായി വികസിപ്പിക്കുന്നത്. ഇതിൽ പ്രവൃത്തി ഏറെക്കുറെ പൂർത്തിയായ മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചിൽ 5.320 കിലോമീറ്റർ നാലുവരി പാതയായാണ് ആദ്യഘട്ട വികസനം. ഡ്രെയിനേജ്, ഡക്ട് എന്നിവയ്ക്ക് സ്ലാബിടൽ, നടപ്പാതയിൽ ഇന്റർലോക്ക് പതിക്കൽ, ഡിവൈഡറുകൾ സ്ഥാപിക്കൽ എന്നിവയാണ് ശേഷിക്കുന്നത്. മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചിന് 76.90 കോടി രൂപയാണ് ചെലവ്. 8.5 മീറ്റർ വീതിയുള്ള രണ്ട് ഭാഗങ്ങളാണ് റോഡിനുണ്ടാകുക. നടുവിൽ മീഡിയനും ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. ഒമ്പതോളം ജംഗ്ഷനുകളുണ്ട്. മലാപറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള റോഡ് പ്രവൃത്തിയ്ക്ക് ആകെ നീളം 3.027 കിലോമീറ്ററാണ്. 50.49 കോടി രൂപയാണ് ചെലവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |