
പൊലീസ് സഹായം തേടിയിട്ടും കിട്ടിയില്ല
ചടങ്ങിൽ പങ്കെടുക്കാതെ ഗണേശ് കുമാർ
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേശ് കുമാറിനെ വാളകത്തെ കുടുംബ വീട്ടിൽ പരസ്ത്രീയോടൊപ്പം കണ്ടെന്നും തനിക്കുനേരെ മന്ത്രിയുടെ ജീവനക്കാർ ബലപ്രയോഗം നടത്തിയെന്നും ഭാര്യ ബിന്ദുമേനോന്റെ വെളിപ്പെടുത്തൽ സർക്കാരിനെ വെട്ടിലാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഗണേശ് കുമാറിനെ ന്യായീകരിക്കാനോ സംരക്ഷിക്കനോ കഴിയാത്ത അവസ്ഥയിലായി സർക്കാർ. സഹായത്തിന് പൊലീസിനെ വിളിച്ചിട്ടും സംരക്ഷണം കിട്ടിയില്ലെന്ന ആരോപണം ഉയർത്തിയതോടെ ആഭ്യന്തര വകുപ്പും കരിനിഴലിലായി. മുഖ്യമന്ത്രിയുടെ മകളെ വിവരം അറിയിച്ചുവെന്ന് വെളിപ്പെടുത്തിയതോടെ, എന്തു നടപടി എടുത്തു എന്ന ചോദ്യവും ഉയർന്നു. ഗണേശിന്റെ മന്ത്രിപദം തുലാസിലാണ്.
കൊട്ടാരക്കരയിൽ ഇന്നലെ മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത ഐ.ടി.പാർക്ക് നിർമ്മാണ ചടങ്ങിൽ ഉൾപ്പെടെ പങ്കെടുക്കാതെ ഗണേശ് തലസ്ഥാനത്തേക്ക് മടങ്ങി.
വട്ടുപിടിച്ച ആർക്കും പൊലീസിന്റെ 112ൽ വിളിക്കാമെന്ന് ഭാര്യയെ
പരിഹസിച്ചും പ്രണയങ്ങളെ ന്യായീകരിച്ചും ഗണേശ് കുമാർ നടത്തിയ പ്രതികരണം വിഷയം ആളിക്കത്തിച്ചു.
ഇതോടെ, മന്ത്രിയെ വാളകത്തെ വീട്ടിൽ വച്ച് അത്യന്തം മോശം സാഹചര്യത്തിൽ കണ്ടതും അതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതും ബിന്ദു മാദ്ധ്യമങ്ങളോട് തുറന്നു പറയുകയായിരുന്നു.
പിടിച്ചുവാങ്ങാൻ
ബലപ്രയോഗം
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവമെന്നാണ് സൂചന.
അപ്രതീക്ഷിതമായി എത്തിയ ബിന്ദു ദൃശ്യങ്ങൾ പകർത്തി. ബലപ്രയോഗത്തിലൂടെ ഫോൺ പിടിച്ചുവാങ്ങാൻ സ്റ്റാഫ് ശ്രമിച്ചു. സഹായിയായ ശാന്തനാണ് ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചത്. പ്രദീപ് തടഞ്ഞുവയ്ക്കാൻ വാതിലടച്ചു. സ്ത്രീയെ ശാന്തൻ കാറിൽ കയറ്റി വിട്ടു. മന്ത്രി മുറിയിൽ കയറി വാതിൽ അടച്ചു. സാറിന് ഒരു തെറ്റ് പറ്റിപ്പോയി എന്ന് സെക്രട്ടറി മനോജ് പറഞ്ഞതായും ബിന്ദു വെളിപ്പെടുത്തി.
# ജീവൻ അപകടത്തിലാവുമെന്ന് തോന്നിയപ്പോൾ, സഹോദര ഭാര്യയും മുൻ ഡി.ജി.പിയും തലസ്ഥാനത്തെ കൗൺസിലറുമായ ആർ.ശ്രീലേഖയെ ഫോണിൽവിളിച്ച് വിവരമറിയിച്ചെന്ന് ബിന്ദു പറഞ്ഞു.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ബിന്ദുമേനോൻ തന്നെ വിളിച്ചിരുന്നതായും പൊലീസ് സഹായം തേടാൻ താൻ നിർദ്ദേശിച്ചതായും ആർ.ശ്രീലേഖ സ്ഥിരീകരിച്ചു.
പിങ്ക് പൊലീസ് കൈമലർത്തി
ശ്രീലേഖയുടെ നിർദ്ദേശപ്രകാരം പൊലീസിന്റെ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറായ 112ൽ വിളിച്ചു. പിങ്ക് പൊലീസ് സ്ഥലത്തെത്തിയിട്ടും കുടുംബപ്രശ്നമായതിനാൽ ഇടപെടാനാവില്ലെന്നും പൊലീസിന്റെ പരിധിയിലുള്ള വിഷയമല്ലെന്നും പറഞ്ഞ് തിരികെപ്പോവുകയായിരുന്നു. മന്ത്രിയുടെ സഹായികൾ പൊലീസിനെ തടയാനും ശ്രമിച്ചു.
മുഖ്യമന്ത്രി വിശദീകരണം തേടിയേക്കും
ഭാര്യ ഉയർത്തിയ ആരോപണങ്ങളിൽ മന്ത്രി കെ.ബി ഗണേശ്കുമാറിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയേക്കും. അടുത്തദിവസം തന്നെ ഗണേശ് മുഖ്യമന്ത്രിയെ കണാനാണ് സാദ്ധ്യത. ഇതിനു ശേഷമായിരിക്കും തുടർനടപടി തീരുമാനിക്കുക. അതിനിടെ, ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു. സ്ത്രീകൾക്ക് മാന്യത ഉറപ്പാക്കുന്നതാണ് ഇടത് കാഴ്ചപ്പാടെന്നും പറഞ്ഞു.
''എനിക്ക് വട്ടാണെന്ന് ഗണേശ് മാദ്ധ്യമങ്ങളോട് പറഞ്ഞതുകൊണ്ടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്തയത്ര മോശമായ സാഹചര്യമാണ് നേരിട്ട് കണ്ടത്. തെളിവുകൾ കൈയിലുണ്ട്.
-ബിന്ദു മേനോൻ
പ്രണയം ഒരു കുറ്റമല്ല. പ്രണയമില്ലാത്തവൻ പൊട്ടൻ, എനിക്ക്
5000 പ്രണയമുണ്ട്:
മന്ത്രി ഗണേശ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |