
ടെഹ്റാൻ: ചൊവ്വാഴ്‌ച ഇറാനെതിരെ ഏറ്റവും ശക്തമായ ആക്രമണമുണ്ടാകുന്ന ദിവസമാകുമെന്ന് മുന്നറിയിപ്പുമായി അമേരിക്ക. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആണ് ഇങ്ങനെ അറിയിച്ചത്. 24 മണിക്കൂറിൽ ഇറാൻ വളരെ കുറച്ച് മിസൈൽ മാത്രമാണ് പ്രയോഗിച്ചതെന്നും ഇനി അവരെ പൂർണമായി പരാജയപ്പെടുത്താതെ അമേരിക്ക പിന്തിരിയില്ലെന്നും പീറ്റ് ഹെഗ്‌സെത്ത് സൂചിപ്പിച്ചു.
നേരത്തെ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഇറാനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി ആവർത്തിച്ചു. ഇതിന് മറുപടിയായി ട്രംപ് സ്വയം സൂക്ഷിച്ചുകൊള്ളാൻ ഇറാനും മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടഞ്ഞാൽ മുൻ ആക്രമണങ്ങളെ അപേക്ഷിച്ച് ഇരുപത് മടങ്ങ് ആക്രമിക്കുമെന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബാ ഖമനേയി സമാധാനത്തോടെ ജീവിക്കില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
പിന്നാലെ ഇറാൻ ശക്തമായി തിരിച്ചടിച്ചു. യുദ്ധത്തിന്റെ ദൈർഘ്യം നിശ്ചയിക്കുന്നത് യു.എസ് അല്ലെന്നും ഇറാനാണെന്നും മേഖലയുടെ ഭാവി ഇപ്പോൾ ഇറാൻ സേനയുടെ കൈകളിലാണെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു. 'നിങ്ങളെക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിയില്ല. നിങ്ങൾ ഇല്ലാതാക്കപ്പെടാതിരിക്കാൻ സ്വയം ശ്രദ്ധിക്കുക' എന്ന് ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി വ്യക്തമാക്കി. മിയാമിയിലെ ഗോൾഫ് ക്ലബ്ബിൽ റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് യുദ്ധം വളരെ പെട്ടെന്ന് അവസാനിക്കുമെന്ന് പറഞ്ഞത്.
ഒരുതരത്തിലുമുള്ള നയതന്ത്ര ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി. യു.എസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നാണ് ഓരോ ചർച്ചകളും തെളിയിച്ചത്. ഇനിയൊരിക്കലും ചർച്ചകൾ അജൻഡയിലേയില്ലെന്നും പറഞ്ഞു. അവസാന ആണവചർച്ചയിലും ഇറാനെ ആക്രമിക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞ യു.എസ്, കരാറിലെത്താൻ ധാരണയായിരിക്കെയാണ് ആക്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |