
കൊച്ചി: റാഗിംഗ് നിരോധന നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ഇതുവരെ സ്വീകരിച്ചതെല്ലാം മനസിരുത്താതെയുള്ള നടപടികളാണെന്ന് ഹൈക്കോടതിയുടെ വിമർശനം. മുഖ്യമന്ത്രി അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്‌ക്കു വിടാൻ ശുപാർശ ചെയ്ത കരട് നിർദ്ദേശങ്ങൾ സമ്പൂർണമല്ലെന്നും പല വകുപ്പുകളുടെയും അഭിപ്രായം തേടേണ്ടതുണ്ടെന്നും സർക്കാർ അറിയിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ പരാമർശം.
മൂന്നാഴ്ച കൂടി അനുവദിച്ച കോടതി, അതിനകം എല്ലാം നടപടികളും സർക്കാർ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.
റാഗിംഗ് നിയമം കർശനമാക്കുന്നതിൽ നിന്ന് സർക്കാർ 'യു ടേൺ" അടിക്കുകയാണെന്ന് ഹർജിക്കാരായ കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ)ആരോപിച്ചു. മന്ത്രിസഭ ഉടൻ അംഗീകാരം നൽകുമെന്ന് നേരത്തേ കോടതിയെ അറിയിച്ച സർക്കാർ അത് ഇനിയും പരിഗണനയ്‌ക്ക് സമർപ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യവും ചൂണ്ടിക്കാട്ടി.
ലഹരിമരുന്ന് പരിശോധിക്കും
വിചാരണക്കോടതികളിൽ കെട്ടിക്കിടക്കുന്ന ലഹരിമരുന്ന് കേസുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. കേസുകളുമായി ബന്ധപ്പെട്ട 100 സാമ്പിളുകൾ വീതം പ്രതിമാസം ഹൈദരാബാദിലെ കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിക്കാൻ ധാരണയായി. സംസ്ഥാനത്തെ ഫൊറൻസിക് ലാബുകളിൽ അനുവദിച്ച 12 പുതിയ തസ്തികകളിൽ 10 പേർ ഇതിനകം ജോയിൻ ചെയ്തതായും സർക്കാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |