കൊച്ചി: സംസ്ഥാനത്ത് അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചെങ്കിലും കനത്ത മഴ വില്ലനായതോടെ പോളിംഗ് ബൂത്തുകളിൽ തിരക്ക് കുറവാണ് അനുഭവപ്പെടുന്നത്. മഞ്ചേശ്വരം ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടും വെളിച്ചക്കുറവും കാരണം എറണാകുളത്തെ ചില പോളിംഗ് ബൂത്തുകൾ മാറ്റി ക്രമീകരിച്ചു. ആദ്യ മണിക്കൂറിൽ തിരക്ക് കുറഞ്ഞതോടെ ആശങ്കയിലാണ് മുന്നണികൾ. ഉച്ചയ്ക്ക് മുമ്പ് വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാനാണ് പ്രവർത്തകരുടെ ശ്രമം. എറണാകുളത്തെ ഒരു ബൂത്തുകളിൽ പോലും ഇപ്പോൾ തിരക്കില്ല.
അതേസമയം, നിലവിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. അടുത്ത മണിക്കൂറുകളിലെ മഴയുടെ സ്ഥതിഗതികൾ വിലയിരുത്തിയതിന് ശേഷം തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണോ എന്ന കാര്യം ആലോചിക്കും. എറണാകുളത്ത് കനത്ത മഴ തുടരുന്നതിനാൽ ജില്ലാ കളക്ടറുമായി സംസാരിച്ചിരുന്നു. ജില്ലാ കളക്ടർമാരുടെ റിപ്പോർട്ടുകൾ പരഗണിച്ചതിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. എന്നാൽ പോളിംഗ് രാത്രിവരെ നീട്ടി വോട്ടെടുപ്പ് ഇന്ന് അവസാനിപ്പിക്കാനാണ് ശ്രമിക്കുക.
കനത്ത സുരക്ഷയാണ് എല്ലാ ബൂത്തുകളിലും ഏർപ്പെടുത്തിയിരിക്കുന്നത്. എം.എൽ.എ പി. ബി. അബ്ദുറസാഖിന്റെ നിര്യാണത്തെത്തുടർന്നാണ് മഞ്ചേശ്വരത്ത് ഒഴിവുവന്നത്. കെ. മുരളീധരൻ, അടൂർ പ്രകാശ്, എ.എം. ആരിഫ്, ഹൈബി ഈഡൻ എന്നിവർ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലും ഒഴിവുവന്നു.
മഞ്ചേശ്വരത്ത് 2.14 ലക്ഷവും എറണാകുളത്ത് 1.55ലക്ഷവും അരൂരിൽ1.91 ലക്ഷവും കോന്നിയിൽ1.98 ലക്ഷവും വട്ടിയൂർക്കാവിൽ 1.97 ലക്ഷവും വോട്ടർമാരാണുള്ളത്. മഞ്ചേശ്വരത്ത് 2693,എറണാകുളത്ത് 2905,അരൂരിൽ 1962,കോന്നിയിൽ 3251,വട്ടിയൂർക്കാവിൽ 1969 എന്നിങ്ങിനെയാണ് പുതിയ വോട്ടർമാർ. 5225 പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അരൂർ ഒഴികെ നാല് മണ്ഡലങ്ങളും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. അരൂരിൽ കഴിഞ്ഞ തവണ ഇടതുമുന്നണിയാണ് ജയിച്ചത്.
തുലാവർഷം ശക്തമായത് വോട്ടെടുപ്പിന് തിരിച്ചടിയാണ്. ഇന്നു മുതൽ അഞ്ച് ദിവസത്തേക്ക് മഴ ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴഭീഷണിയുള്ളതിനാൽ പരമാവധി വോട്ടർമാരെ ഉച്ചയ്ക്ക് മുമ്പ് എത്തിക്കാനായിരിക്കും പ്രവർത്തകരുടെ ശ്രമം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 76.19 ഉം, എറണാകുളത്ത് 71.6ഉം, അരൂരിൽ 85.43ഉം കോന്നിയിൽ 73.19 ഉം വട്ടിയൂർക്കാവിൽ 69.83 ശതമാനവുമായിരുന്നു പോളിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |