
തിരുവനന്തപുരം: ഗാർഹിക ഉപഭോക്താക്കൾക്കും ഹോട്ടലുകൾക്കും പാചക വാതകത്തിന്റെ ലഭ്യത ഉറപ്പാക്കാനും വില വർദ്ധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ, ബഡ്ജറ്റ് വിഭവങ്ങളിൽ നിന്ന് സബ്സിഡി നൽകി സംരക്ഷണ സംവിധാനം ഒരുക്കണമെന്നും പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർദ്ധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പാചകവാതക ക്ഷാമം അനുഭവപ്പെടുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. ഗാർഹിക കണക്ഷനുകളുടെ ബുക്കിംഗ് ഇടവേള 27 ദിവസമായി പരിമിതപ്പെടുത്തിയതും സ്ഥിതിഗതികൾ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു.
പാചകവാതക ലഭ്യതയിലെ അനിശ്ചിതത്വം ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്ന സേവനമേഖലയെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. യാത്ര ചെയ്യുന്ന തൊഴിലാളികളും അതിഥി തൊഴിലാളികളും ഭക്ഷണത്തിനായി പ്രധാനമായും ഈ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. പ്രവർത്തനം നിർത്തേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. റമദാൻ മാസം കൂടിയായതിനാൽ കുടുംബങ്ങളുടെ പാചകവാതക ആവശ്യം വർദ്ധിക്കുന്ന സമയവുമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |