
കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സോളാർ ഗൂഢാലോചനക്കേസിന്റെ നടപടികൾ താത്കാലികമായി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി. ഗണേശ് കുമാർ നൽകിയ ഹർജി കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. സാക്ഷി വിസ്താരത്തിലെ അമിത വാർത്താപ്രാധാന്യം ശത്രുപക്ഷം തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനായി ഉപയോഗിക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഗണേശ് കുമാറിന്റെയും എതിർകക്ഷിയുടെയും വാദം കോടതി കേട്ടിരുന്നു. ഹർജിയിൽ പറയുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ കോടതിക്ക് പുറത്തു നടക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് ഗണേശ് കുമാറിന്റെ ഹർജി തള്ളിയത്.
സോളാർ കേസിൽ ഗൂഢാലോചന ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് പൊലീസിൽ നൽകിയ പരാതിയിൽ നടപടിയെടുത്തിരുന്നില്ല. തുടർന്ന് അദ്ദേഹം ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിലാണ് സരിത എസ്.നായർ, മന്ത്രി കെ.ബി. ഗണേശ് കുമാർ എന്നിവർക്കെതിരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ വിചാരണ നടക്കുന്നത്.
ഫെനിയുടെ മൊഴി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കേസിൽ കുടുക്കാൻ സരിതയും ഗണേശ് കുമാറും ഗൂഢാലോചന നടത്തിയതായി സരിത എസ്.നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ ഏതാനും ദിവസം മുൻപ് കോടതിയിൽ മൊഴി നൽകിയിരുന്നു. താൻ പത്തനംതിട്ട ജില്ലാജയിലിൽ സരിതയെ സന്ദർശിച്ചപ്പോൾ 21 പേജുള്ള കത്താണ് നൽകിയത്. പിന്നീട് നാലു പേജ് കൂട്ടിച്ചേർത്ത് 25 പേജുള്ള കത്താണ് സോളാർ കമ്മിഷന് കൈമാറിയത്. ഈ നാലു പേജ് ഗണേശ് കുമാറിന്റെയും സഹായികളുടെയും ഗൂഢാലോചനയിൽ കൂട്ടിച്ചേർത്തതാണെന്നും ഫെനി മൊഴി നൽകിയിട്ടുണ്ട്. ഗണേശ് കുമാറിന്റെ ഓഫീസിലെ നിത്യസന്ദർശകയായിരുന്നു സരിത എന്ന് മുൻ പേഴ്സണൽ സ്റ്റാഫ് സുധീർ മലയിലും മൊഴി നൽകി. കേസിൽ ഹർജിക്കാരനായ അഡ്വ. സുധീർ ജേക്കബ്ബിനു വേണ്ടി അഡ്വ. ജോളി അലക്സ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |