
കോഴിക്കോട് ജില്ലയിൽ കാരയാട് മേപ്പയൂരിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീ തിരുവങ്ങായൂർ ശിവക്ഷേത്രം. ദേശത്തിനാകെ അനുഗ്രഹം ചൊരിഞ്ഞ് തിരുവങ്ങായൂരപ്പൻ തേവർ കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്നുണ്ടെന്നാണ് വിശ്വാസം.
പഴമയുടെ ഗന്ധം ചോരാത്ത ക്ഷേത്രവും പരിസരവും കാഴ്‌ചയിൽ അതിമനോഹരമാണ്. നാട്ടുവഴി ചെന്നെത്തുന്നത് വലിയൊരു ആൽമരത്തിന്റെ ചുവട്ടിലാണ്. അവിടെ നിന്നും 108 പടികൾ കയറിവേണം ക്ഷേത്രത്തിലെത്താൻ. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ 5000ലധികം വർഷങ്ങൾക്ക് മുൻപ് ഋഷിമാരാണ് തിരുവങ്ങായൂരപ്പന്റെ പ്രതിഷ്‌ഠ നടത്തിയതെന്നാണ് വിശ്വാസം.
കൂറ്റൻ അരയാലിനെ വലംവച്ച് പൗരാണികമായ 108 പടികൾ കയറിയെത്തുമ്പോൾ വീണ്ടും 18 കരിങ്കൽപ്പടവുകൾ കാണാം. പഞ്ചാക്ഷരീമന്ത്രം ഉരുവിട്ടുകൊണ്ട് ക്ഷേത്രദർശനം നടത്തുന്നത് മനസിനെ ശാന്തമാക്കുകയും പ്രാർത്ഥന സഫലമാക്കുകയും ചെയ്യും.
കൊടും വരൾച്ചയിലും ക്ഷേത്രാവശ്യങ്ങൾക്കായുള്ള വെള്ലം സുലഭമാക്കുന്ന തെളിനീർ അരുവികൾ ഇവിടെയുണ്ട്. ഈ ഉറവകളെ സംബന്ധിച്ച് ഒരു ഐതീഹ്യവും ഇവിടെ നിലനിൽക്കുന്നുണ്ട്. പണ്ടുകാലത്ത് ക്ഷേത്രാവശ്യങ്ങൾക്കായി അകലെനിന്നും വെള്ളം ശേഖരിച്ചുകൊണ്ടുവന്നിരുന്ന കഴകക്കാരി വാർദ്ധക്യമായതോടെ പ്രയാസത്തിലായി. എന്തെങ്കിലും ഒരു പരിഹാരം കാണമെന്ന് അവർ തിരുവങ്ങായൂരപ്പനു മുന്നിൽ കരഞ്ഞു പ്രാർത്ഥിച്ചു. അന്നത്തെ രാത്രി കരിമ്പാറകൾ പൊട്ടിച്ചിതറി തെളിനീരുറവകൾ രൂപം കൊണ്ടെന്നാണ് വിശ്വാസം.
സവിശേഷമായി കണ്ടുവരുന്ന രണ്ട് ശിവലിംഗ പ്രതിഷ്‌ഠകളാണ് ഇവിടെയുള്ളത്. തുല്യപ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്ന വിഷ്‌ണു ചൈതന്യം വേറെയും. കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, മണ്ഡലകാലം തുടങ്ങിയവയാണ് ഇവിടുത്തെ വിശേഷ ദിവസങ്ങൾ. ധ്വനി ഉൾപ്പടെയുള്ള നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗുകളും ഇവിടെ നടന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |