
തിരുവനന്തപുരം: പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ച് ഉന്നതതല യോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ക്ഷാമം നേരിടുന്നതിന് മുന്‍ഗണന ക്രമം നിശ്ചയിക്കണമെന്നതാണ് പ്രധാന തീരുമാനം. കരിഞ്ചന്തയില്‍ കൊള്ളവിലയ്ക്ക് ഗ്യാസ് സിലിണ്ടര്‍ വില്‍പ്പന നടത്തുന്നത് തടയാനായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ പാചക വാതക കമ്പനി പ്രതിനിധികളുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രതിസന്ധി നേരിടാന്‍ അടിയന്തിര നടപടികള്‍ കൈകൊള്ളാന്‍ തീരുമാനിച്ചത്. വ്യാവസായിക - ഗാര്‍ഹിക ഉപയോഗങ്ങള്‍ക്ക് ആവശ്യമായ പാചക വാതക സിലണ്ടറുകളുടെ ദിനം പ്രതിയുള്ള ഉപഭോഗം, വിതരണം എന്നിവ നിരീക്ഷിക്കാന്‍ സംസ്ഥാന അടിസ്ഥാനത്തില്‍ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കും. ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മറ്റിയും ഇതിനോട് അനുബന്ധമായി രൂപീകരിക്കും.
ഗ്യാസ് സിലിണ്ടര്‍ കിട്ടാനില്ലാത്തത് സംസ്ഥാനത്തെ വിവിധ മേഖലകളെ അടച്ചിടലിലേക്ക് നയിച്ചിരുന്നു. മുന്‍ഗണന ക്രമം നിശ്ചയിക്കുമ്പോള്‍ സ്വീകരിക്കേണ്ട നയവും ചര്‍ച്ച ചെയ്തു. ആശുപതികള്‍ , വൃദ്ധ സദനങ്ങള്‍ , അനാഥാലയങ്ങള്‍ , സ്‌കൂളുകള്‍ , ജനകീയ അടുക്കളകള്‍ , ഐ ടി പാര്‍ക്കിലെ ക്യാന്റീനുകള്‍ , ഫാക്ടറികളിലെ ക്യാന്റീനുകള്‍ അടക്കമുള്ളവര്‍ക്ക് മുന്‍ഗണന നിശ്ചയിക്കും. ഇതിന് പുറമേ ഏതൊക്കെ വിഭാഗങ്ങളെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കും.
സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സിവില്‍ സപ്ലൈസ് വകുപ്പിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയെന്നാണ് വിവരം. സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും വിവിധ എല്‍പിജി കമ്പനികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |