
ആലപ്പുഴ: റോസാപ്പൂ വിരിച്ച പാതയിലൂടെ പാർട്ടിയിലേക്ക് നടന്നുവന്നയാളല്ല താനെന്ന് ജി.സുധാകരൻ പറഞ്ഞു. സ്വന്തം അനുജൻ ഭുവനേശ്വരനെ കൊലപ്പെടുത്തിയ കോൺഗ്രസിലേക്ക് താൻ പോവുകയല്ലേ എന്നാണ് ചിലരുടെ ചോദ്യം. ഇവർക്ക് കമ്മ്യൂണിസത്തെ കുറിച്ച് സംസാരിക്കാൻ എന്ത് അർഹതയുണ്ട്?
ചരിത്രം അറിയാത്തവരാണ് ഭുവനേശ്വരന്റെ കാര്യം ഇപ്പോൾ പറയുന്നത്. അക്കാലത്ത് താനും കുടുംബവും അനുഭവിച്ച വേദന ഇവർക്കറിയാമോ? ഭുവനേശ്വരൻ മർദ്ദനമേറ്റ് കിടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എസ്.എഫ്.ഐക്കാർ ഓടിരക്ഷപ്പെടുകയായിരുന്നു. അന്നത്തെ കുറെ ഗുണ്ടാ പിള്ളേർ ആണ് അനിയനെ കൊന്നത്. അവർ ആരും ഇന്ന് ഒരു പാർട്ടിയിലുമില്ല. ഡി.എസ്.യു ആണ് കൊലയ്ക്ക് മുന്നിൽ നിന്നത്. കെ.എസ്.യുക്കാർ ഓടിച്ച അവൻ ഓടി വന്നപ്പോൾ എസ്.എഫ്.ഐക്കാർ മൈൻഡ് ചെയ്തില്ല. ആക്രമണത്തിൽ ഭുവനേശ്വരന്റെ തലച്ചോർ തകർന്നു പോയി. അന്ന് അഞ്ചു പൈസ കൈയിൽ ഇല്ലാതെയാണ് അനിയനെ കാണാൻ ആശുപത്രിയിൽ പോയത്. അവിടെ ചെന്നപ്പോൾ ശ്വാസം മാത്രമാണുണ്ടായിരുന്നത്. മരണസമയത്ത് താൻ ഒറ്റയ്ക്കായിരുന്നു ആശുപത്രിയിൽ.
ഈ പറയുന്ന ആരും അന്നുണ്ടായിരുന്നില്ല. കേസ് നടത്തിയത് കുടുംബമാണ്. ഒരു പൈസ ആരും തന്നില്ല. ഒരു പരാതിയും പറഞ്ഞിട്ടില്ല. ഇടതുസർക്കാർ ഭരിച്ചിരുന്ന കാലമായിട്ടും പരാജയപ്പെട്ട കേസിൽ ഒരു അപ്പീൽ പോലും പോയില്ല. പന്തളത്ത് ഒരു പട്ടി ചത്താൽ രക്തസാക്ഷിയാകുമോയെന്ന് ചില എസ്.എഫ്.ഐക്കാർ പാടിയിട്ടുണ്ട്. ഭുവനേശ്വരന്റെ പേരിൽ ഒരു സ്കോളർഷിപ്പുണ്ടായിരുന്നു. അതിപ്പോൾ എസ്.എഫ്.ഐക്കാർ മറന്നു. വീട്ടിലെ ആഞ്ഞിലി മരം വിറ്റാണ് കേസ് നടത്തിയത്. ആരും അഞ്ച് പൈസ തന്നില്ല. ഒരു പിരിവും നടന്നില്ല. എന്നിട്ടാണ് ഭുവനേൈശ്വരനെ കൊന്ന പാർട്ടിയിൽ താൻ പോകുന്നു എന്ന പ്രചരണം ചിലർ നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |