
ലേക്‌ഷോർ ആശുപത്രി ഡയറക്ടർ
കൊച്ചി: ഇന്ത്യയിലെ ആദ്യ വൃക്ക മാറ്റിവയ‌്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ പ്രശസ്ത നെഫ്രോളജിസ്റ്റും വി.പി.എസ് ലേക്‌ഷോർ ആശുപത്രി ഡയറക്ടറുമായ ഡോ. കെ.വി. ജോണി (87) നിര്യാതനായി. 1971ൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലായിരുന്നു ഡോ. ജോണിയുടെ നേതൃത്വത്തിലുള്ള ആദ്യ വൃക്കമാറ്റം. രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററിന് വെല്ലൂരിൽ തുടക്കം കുറിച്ചതും അദ്ദേഹമാണ്.
എം.ബി.ബി.എസ്, എം.ഡി, ഇ.സി.എഫ്.എം.ജി എന്നിവയ്‌ക്കു ശേഷം 1978ൽ കാനഡയിൽ നിന്ന് എഫ്.ആർ.സി.പി നേടി. സൗത്ത് ഓസ്‌ട്രേലിയ, യു.കെ എന്നിവിടങ്ങളിൽ പ്രശസ്ത സർവകലാശാലകളിൽ തുടർപഠനവും സേവനവും നടത്തി. കുവൈറ്റ് മിനിസ്ട്രി ഒഫ് പബ്ലിക് ഹെൽത്ത് മുബാറക് അൽ- കബീർ സർവകലാശാല ആശുപത്രി നെഫ്രോളജി തലവൻ, കുവൈറ്റ് മിനിസ്ട്രി ഫോർ മെഡിക്കൽ സ്‌പെഷ്യലൈസേഷൻ ഇന്റേണൽ മെഡിസിൻ ഫാക്കൽറ്റി ചെയർമാൻ, കുവൈറ്റിലെ അസോസിയേഷൻ ഒഫ് ഇന്ത്യൻ പ്രൊഫഷണൽസ് പ്രസിഡന്റ്, വേൾഡ് ഇന്ത്യ ഡയബറ്റീസ് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം തുടങ്ങി ഒട്ടേറെ ചുമതലകൾ വഹിച്ചു. സ്വന്തം പൗരനല്ലാത്ത ഒരാൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ കുവൈറ്റ് സർവകലാശാല മെഡിസിൻ ഫാക്കൽറ്റി വൈസ് ഡീൻ പദവി നൽകിയാണ് കുവൈറ്റ് അദ്ദേഹത്തെ ആദരിച്ചത്.
വി.പി.എസ് ലേക്‌ഷോർ ആശുപത്രി മൈക്രോബയോളജി വിഭാഗം മേധാവി ഡോ. മോളി ജോണിയാണ് ഭാര്യ. മക്കൾ: ഡോ. വിനോ ജോൺ വർഗീസ് (യു.എസ്.എ), ഡോ. അനിൽ ജോൺ മാണി (യു.എസ്.എ), ഡോ. ആശ വികാസ് (യു.കെ).
എറണാകുളം തേവര ഫെറി റോഡ് ഉപരിക മാളിക 12ബിയിലായിരുന്നു താമസം. ഭൗതിക ശരീരം ലേക്‌ഷോർ മോർച്ചറിയിൽ. വിദേശത്തുള്ള മക്കൾ എത്തിയ ശേഷം സംസ്‌കാരം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |