ആലപ്പുഴ: വിനോദ സഞ്ചാരകേന്ദ്രമായ ആലപ്പുഴയ്ക്ക് ഒരു പൊൻതൂവൽക്കൂടി. കായൽസഞ്ചാരത്തിനും വിനോദത്തിനുമായി ആലപ്പുഴയിൽ വാട്ടർമെട്രോ എത്തുന്നു. പദ്ധതിയുടെ സാദ്ധ്യതാ പഠന റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) സമർപ്പിച്ചു. രാജ്യവ്യാപകമായ സാദ്ധ്യതകൾ പരിശോധിക്കാൻ കേന്ദ്രതുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയം കെ.എം.ആർ.എല്ലിനെ ചുമതലപ്പെടുത്തിയതിനെ തുടർന്നായിരുന്നു പഠനം. സംസ്ഥാനത്ത് ആലപ്പുഴ, കൊല്ലം ജില്ലകളെയാണ് ഇതിനായി പരിഗണിച്ചത്. വാട്ടർ മെട്രോയ്ക്ക് ജില്ലയിലെ എട്ടുറൂട്ടുകളാണ് സാദ്ധ്യതാപഠനത്തിൽ പരിഗണിക്കുന്നത്. 61 ബോട്ടുകളാകും ജില്ലയിൽ സർവീസ് നടത്തുക. 1,370 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതിൽ സങ്കേതിക പഠനവും വിശദപദ്ധതി റിപ്പോർട്ട് ഉൾപ്പെടെ തയ്യാറാക്കി അംഗീകാരം ലഭിക്കുന്ന മുറയ്ക്കാകും പദ്ധതി നടപ്പാക്കുക.
കൊച്ചിയിൽ 2023 ഏപ്രിൽ 25നാണ് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. നിലവിൽ ഇവിടത്തെ യാത്രക്കാരുടെ എണ്ണം 50 ലക്ഷം പിന്നിട്ടിരുന്നു. ഇതിന്റെ മികവു കണക്കിലെടുത്താണ് രാജ്യവ്യാപകമാക്കാനുള്ള ശ്രമം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.
വാട്ടർമെട്രോ
മെട്രോ റെയിലിന് സമാനമായ സൗകര്യങ്ങളുള്ള ബോട്ടുകളാകും വാട്ടർമെട്രോ സർവീസിനെത്തുക. കൊച്ചിയിലേതിന് സമാനമായി നൂറുപേർക്ക് സഞ്ചരിക്കാനാകുന്ന് എ.സി ബോട്ടുകളാകും. ഫ്ളോട്ടിംഗ് പോണ്ടൂണുകൾ (ജെട്ടികൾ) ആയതിനാൽ വേലിയേറ്റ, ഇറക്ക സമയങ്ങളിൽ ബോട്ടിന്റെ അതേനിരപ്പിൽത്തന്നെ പൊങ്ങി കിടക്കുന്നതിനാൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും എളുപ്പമാണ്.
61 ബോട്ടുകൾ
ജില്ലയിലാകെ 87.77 കിലോമീറ്റർ ജലപാതയിൽ വാട്ടർ മെട്രോ സർവീസ് നടത്തുകയാണ് ലക്ഷ്യം. ഇതിനായി 61 ബോട്ടുകളാകും വേണ്ടിവരിക. ബോട്ടുകൾ അടുപ്പിക്കുന്നതിനായി 15 ടെർമിനലുകളാകും വിവിധ റൂട്ടുകളിലായി നിർമ്മിക്കേണ്ടി വരിക.
പരിഗണിച്ച റൂട്ടുകൾ
കെ.എസ്.ആർ.ടി.സി-പുന്നമട-കൈനകരി-നാട്ടകം
കെ.എസ്.ആർ.ടി.സി-പുന്നമട-മുഹമ്മ
പാതിരാമണൽ-കുമരകം-ചീർപ്പുങ്കൽ-തണ്ണീർമുക്കം
മീനപ്പള്ളി-ചേന്നങ്കരി-മങ്കൊമ്പ്
മങ്കൊമ്പ്- കിടങ്ങറ
മുഹമ്മ-പാതിരാമണൽ-കുമരകം
കെ.എസ്.ആർ.ടി.സി- മീനപ്പള്ളി
കിടങ്ങറ-കാവാലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |