
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ ക്രമീകരണങ്ങൾ ഊർജ്ജിതമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയപാർട്ടികളുടെ യോഗം ഇന്ന് വൈകിട്ട് മൂന്നിന് ഹോട്ടൽ വിവാന്തയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറുടെ അദ്ധ്യക്ഷതയിൽ ചേരും.
ഹരിത ചട്ടം പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടപടികൾ. ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാനുള്ള ക്രമീകരണം ഉറപ്പാക്കും. വനിതാ കേന്ദ്രീകൃത പോളിംഗ് സ്റ്റേഷനുകൾ, മാതൃകാ പോളിംഗ് സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരം വോട്ടർമാർക്ക് ലഭ്യമാക്കും.
പ്രചാരണത്തിൽ എ.ഐ നിർമ്മിക്കുന്ന വ്യാജ വാർത്തകളും ദൃശ്യങ്ങളും തടയുന്നതിന് പാർട്ടികൾക്ക് കർശന നിർദ്ദേശം നൽകും. എ.ഐ ചിത്രങ്ങളിലും വീഡിയോകളിലും അത് വ്യക്തമാക്കുന്ന ലേബലിംഗ് നിർബന്ധമാക്കി. വീഡിയോകളിൽ സ്‌ക്രീനിന്റെ ഭാഗമായി ലേബൽ പ്രദർശിപ്പിക്കണം.
ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇ.വി.എം) കാര്യക്ഷമതാ പരിശോധനയും നടത്തി. പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 1200 വരെയായി പുനക്രമീകരിച്ചിട്ടുണ്ട്.
ആകെ ബൂത്തുകൾ- 30,471
ഗ്രാമീണ മേഖല- 24,341
നഗര മേഖല- 6130
ശരാശരി വോട്ടർമാരുടെ എണ്ണം- 885
മാതൃകാ ബൂത്തുകൾ- 790
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |