
ചെന്നൈ: വോട്ടെടുപ്പിന് കൂടുതൽ സമയം കിട്ടിയതോടെ വമ്പൻ രാട്രീയ ട്വിസ്റ്റുകൾ കാത്ത് തമിഴ്നാട്. ഏപ്രിൽ 23നാണ് തമിഴ്നാട്ടിലെ വോട്ടെടുപ്പ്. ഒറ്റയ്‌ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന നടൻ വിജയ്‌യുടെ ടി.വി.കെ ഇപ്പോൾ മനം മാറ്റത്തിലാണ്. വിജയ് എവിടെ നിലയുറപ്പിക്കുമെന്നതാണ് വരാൻ പോകുന്ന ട്വിസ്റ്റ്.
ഡി.എം.കെയുടെ എതിർചേരിയിൽ ചേരണമെന്നാണ് ടി.വി.കെയുടെ ഭൂരിഭാഗം ജില്ലാ സെക്രട്ടറിമാരും സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. എൻ.ഡി.എയിൽ ചേർന്നാൽ വിജയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ടി.വി.കെയ്‌ക്ക് മത്സരിക്കാൻ 80 സീറ്റും നൽകാമെന്നാണ് ബി.ജെ.പി ഇന്നലെ നൽകിയ വാഗ്ദാനം. ടി.വി.കെ എൻ.ഡി.എയിൽ എത്തിയാൽ ഡി.എം.കെ മുന്നണിക്കുള്ള മേൽക്കൈ നഷ്ടമായേക്കും.
അണ്ണാ ഡി.എം.കെ പ്രധാന കക്ഷിയായ എൻ.ഡി.എയിലും ഡി.എം.കെ പ്രധാന കക്ഷിയായ 'ഇന്ത്യ" മുന്നണിയിലും സീറ്റ് വിഭജന ചർച്ച തുടരുകയാണ്. ഇരു മുന്നണിയിലും തർക്കവുമുണ്ട്. വോട്ടെടുപ്പിന് സമയം കിട്ടുമെന്നതിനാൽ പ്രശ്നം പരിഹരിക്കാൻ ഇരുമുന്നണികൾക്കും കഴിയും.
സംവിധായകൻ സീമാന്റെ നാം തമിഴർ കക്ഷി മാത്രമാണ് എല്ലാ മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ഏക പാർട്ടി.
അണികളെ സജ്ജമാക്കി മുന്നണികൾ
പാർട്ടി മേഖലാസമ്മേളനങ്ങൾക്കു പുറമേ യുവജന - വനിതാസമ്മേളനങ്ങൾ നടത്തി ഡി.എം.കെ അണികളെ തിരഞ്ഞെടുപ്പിന് സജ്ജമാക്കിയത്. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി തിരഞ്ഞടുപ്പിന് മുന്നോടിയായുള്ള റാലികൾ പൂർത്തിയാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായുമെത്തി ബി.ജെ.പിയുടേയും എൻ.ഡി.എയുടേയും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലിയിരുത്തി. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തികാട്ടിയും ഹിന്ദിവിരുദ്ധം വികാരം സൃഷ്ടിച്ചും വോട്ടുതേടാനാണ് ഡി.എം.കെയുടെ തീരുമാനം. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾക്കൊപ്പം സംസ്ഥാന മന്ത്രിമാരുടെ അഴിമതിക്കഥകൾ നിരത്തി വോട്ടു സമാഹരിക്കാനാണ് എൻ.ഡി.എ നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |