
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ വൻ കവർച്ചയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കും. കാലപ്പഴക്കമുള്ളതും രത്നങ്ങളും മുത്തുകളും ഉൾപ്പെടെ പതിപ്പിച്ച സ്വർണാഭരണങ്ങൾ അടക്കം കളവ് പോയതിനാലാണ് പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല കൈമാറാൻ ആലോചിക്കുന്നത്. അസിസ്റ്റന്റ് കമ്മിഷണർക്കാകും ചുമതല.
നിലവിൽ അന്വേഷണം പേരൂർക്കട പൊലീസിനാണ്. അന്വേഷണത്തിന്റെ പ്രാഥമികഘട്ടം പൂർത്തിയാക്കിയതിന് ശേഷം പ്രത്യേക സംഘത്തിന് കേസ് കൈമാറും. പരാതി നൽകിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥ കൊട്ടാരത്തിലെത്തി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുടെ മൊഴിയെടുത്തെങ്കിലും കേസെടുക്കുന്നതിനോട് കൊട്ടാരത്തിൽനിന്ന് അനുകൂല സമീപനമുണ്ടായില്ല. എന്നാൽ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പേരൂർക്കട പൊലീസിന് നിർദ്ദേശം നൽകിയത്.
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പേരൂർക്കട സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെയുള്ളവർ ഇന്നലെ സ്ഥലംമാറിപോയതിനാൽ കൂടുതൽ നടപടികളിലേക്ക് കടക്കാനായിട്ടില്ല. പ്രാഥമികമായ മൊഴിയെടുക്കലും വിവരശേഖരണവും വിരലടയാള പരിശോധനയും സി.സി ടിവി പരിശോധനകളും പൂർത്തിയാക്കിയശേഷം കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തും. ഒരുപക്ഷേ, കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും സാദ്ധ്യതയുണ്ട്.
അന്വേഷണം വെല്ലുവിളി
കവടിയാർ കൊട്ടാരം പോലെ അതീവ സുരക്ഷയുള്ള സ്ഥലത്തെ മോഷണം പൊലീസിനും തലവേദനയാണ്. മോഷണം നടന്ന് മാസങ്ങൾക്ക് ശേഷമാണ് പരാതി ലഭിച്ചത്. അതിനാൽ വിരലടയാളമുൾപ്പെടെയുള്ള തെളിവുകൾ ലഭിക്കാൻ സാദ്ധ്യതകുറവാണ്. അതിനാൽ, അന്വേഷണം പൊലീസിനും വെല്ലുവിളിയാണ്. ശാസ്ത്രീയ പരിശോധനകളുടെയും സാങ്കേതിക സഹായത്തോടെയും മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |