
കാബൂൾ: പരിശുദ്ധ റംസാൻ മാസത്തിൽ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ കൂട്ടക്കുരുതി. കാബൂളിൽ ലഹരിക്കടിമകളായവരെ ചികിത്സിക്കുന്ന ആശുപത്രിക്കുനേരെ നടത്തിയ വ്യോമാക്രമണത്തിൽ 400ഓളം പേർ കൊല്ലപ്പെട്ടു. 250 ഓളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കാമെന്നും തെരച്ചിൽ തുടരുകയാണെന്നും താലിബാൻ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഒമ്പതോടെയാണ് കാബൂളിലെ ആശുപത്രിക്കുനേരെ ആക്രമണമുണ്ടായത്. 2000 കിടക്കകളുള്ള കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകർന്നെന്ന് അഫ്ഗാൻ സർക്കാർ വക്താവ് ഹംദുള്ള ഫിത്രത്ത് പറഞ്ഞു. ആയിരം പേരെങ്കിലും ഈ സമയം അവിടെയുണ്ടായിരുന്നു. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ അവസ്ഥയിലാണ്.
2016ലാണ് സർക്കാർ ഒമദ് ആശുപത്രി സ്ഥാപിച്ചത്. ലഹരിമുക്തി നേടുന്നതിനൊപ്പം ഉപജീവനമാർഗങ്ങൾ കൂടി പഠിപ്പിക്കുന്ന സ്ഥലമായിരുന്നു.
അതേസമയം ആരോപണങ്ങൾ പാകിസ്ഥാൻ നിഷേധിച്ചു. സൈനിക താവളങ്ങളും ഭീകര കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് പാക് മന്ത്രി അത്താഉല്ല തരാർ പറഞ്ഞു. പാകിസ്ഥാനുമായി ഇനി ചർച്ചകളില്ലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദും പ്രതികരിച്ചു. അതിർത്തിയിൽ ഇരുപക്ഷവും വെടിവയ്പ് നടത്തുകയും അഫ്ഗാനിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണമുണ്ടായത്. ഇരു വിഭാഗങ്ങളും അതിർത്തികളിൽ സൈനിക വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
ക്രൂരം: അപലപിച്ച് ഇന്ത്യ
പാകിസ്താൻ നടത്തിയ വ്യോമാക്രമണം ക്രൂരവും മനസാക്ഷിക്ക് നിരക്കാത്തതുമാണെന്ന് ഇന്ത്യ. റംസാൻ മാസത്തിൽ നടന്ന ഈ ആക്രമണം മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
പാക് ഭരണകൂടം വ്യോമാതിർത്തി ലംഘിച്ചു. ചികിത്സയിലായിരുന്ന നിരവധി പേർ കൊല്ലപ്പെട്ടു. അവർക്കുവേണ്ടി താലിബാൻ പ്രതികാരം ചെയ്യും. ഗുരുതരമായ പ്രത്യാഘാതമുണ്ടാകും.
–സബീഹുള്ള മുജാഹിദ്
താലിബാൻ വക്താവ്
ധൃതഗതിയിലുള്ള അന്വേഷണം വേണം
- യു.എൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |