
ബംഗാളിലെ സ്ഥലംമാറ്റങ്ങളിലും നിയമനങ്ങളിലും
ന്യൂഡൽഹി: പശ്ചിമബംഗാളിൽ സ്ഥലംമാറ്റങ്ങളും പുതിയ നിയമനങ്ങളുമായി മുന്നോട്ടുപോകുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കൽക്കട്ട ഹൈക്കോടതിയെ സമീപിച്ച് തൃണമൂൽ കോൺഗ്രസ്. പാർട്ടി എം.പി കല്യാൺ ബാനർജി, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ എതിർകക്ഷിയാക്കി ഹർജി സമർപ്പിച്ചു. സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കാതെ കമ്മിഷൻ ഏകപക്ഷീയ നടപടിയെടുക്കുന്നുവെന്ന് ഹർജിയിൽ ആരോപിച്ചു. സംസ്ഥാനത്തിന്റെ ഭരണപരമായ ചട്ടക്കൂടിനെ തകർക്കുന്ന രീതിയിലാണ് കമ്മിഷന്റെ പ്രവർത്തനമെന്ന് ആരോപിച്ച് അഭിഭാഷകനായ അർക കുമാർ നാഗ് മറ്റൊരു ഹർജി സമർപ്പിച്ചിട്ടുണ്ട്. ഹർജികൾ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, എ.ഡി.ജി.പിമാർ, ജില്ലാ മജിസ്ട്രേട്ടുമാർ തുടങ്ങി 50ൽപ്പരം ഉയർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി അവിടെ പുതിയ ഉദ്യോഗസ്ഥരെ കമ്മിഷൻ നിയമിച്ചിരുന്നു. നടപടിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. ഏപ്രിൽ 23, 29 തീയതികളിൽ രണ്ടുഘട്ടമായാണ് ബംഗാളിലെ വോട്ടെടുപ്പ്. ഫലം മേയ് 4ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |