
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് പാർട്ടിയോ യുഡിഎഫോ പ്രതിസന്ധിയിലാണെന്ന് വിശ്വസിക്കുന്നില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. താൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിന്റെ ഭരണം അവസാനിപ്പിച്ച് യുഡിഎഫിന്റെ കരങ്ങളിലേയ്ക്ക് ഭരണം ഏൽപ്പിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
എം പിമാരെ സ്ഥാനാർത്ഥിയാക്കാത്തതിൽ അതൃപ്‌തിയുണ്ടോയെന്ന ചോദ്യത്തിനും രാജ്‌മോഹൻ ഉണ്ണിത്താൻ മറുപടി നൽകി. 'സുധാകരനോട് ചോദിക്കേണ്ട ചോദ്യം എന്നോട് ചോദിക്കരുത്. ഞാൻ മത്സരിക്കാനില്ലെന്ന് ആദ്യമേ നിലപാട് വ്യക്തമാക്കിയതാണ്. പാർലമെന്റ് അംഗങ്ങൾക്കൊരിക്കലും മത്സരിക്കാൻ അവസരം നൽകരുത്. ഒരാൾക്ക് അവസരം നൽകിയാൽ രണ്ടാമതും മൂന്നാമതും ആളുകൾ വരും. അത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും. തർക്കമുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാൽ പ്രശ്‌നം തീരും. ഇന്ന് ഹൈക്കമാൻഡ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതോടെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും.
കെ സുധാകരനെപ്പോലെ വലിയ മനുഷ്യനെ സാന്ത്വനിപ്പിക്കാൻ പോകേണ്ടയാളല്ല ഞാൻ. എം പിമാർ മത്സരിക്കേണ്ടെന്ന് ഞാൻ നിർദേശം നൽകിയതിനാൽ അദ്ദേഹത്തിന് എന്നെ കാണുന്നത് ചതുർത്ഥി കാണുന്നതിന് തുല്യമായിരിക്കും. അതിനാൽ ഒരു കാരണവശാലും അദ്ദേഹത്തെ കാണുന്നില്ല.
കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ ചില സ്ഥാനാർത്ഥികളെ ശുപാർശ ചെയ്തെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. കാസർകോട്ടെ സ്ഥാനാർത്ഥി പട്ടികയിൽ ഞാൻ ഇടപെട്ടിട്ടില്ല. മണ്ഡലത്തെ ഞാൻ പൊന്നുപോലെ നോക്കുന്നുണ്ട്. എന്നെ അപമാനിച്ച, അവഹേളിച്ച, പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്ന, കാസർകോട്ടെ പ്രവർത്തകർ ഒറ്റക്കെട്ടായി എതിർക്കുന്നയാൾക്ക് സ്ഥാനാർത്ഥിത്വം നൽകിയാൽ അത് മുന്നണിയുടെ വിജയത്തിന് ഉതകുന്നതായിരിക്കില്ല.
കാഞ്ഞങ്ങാട്ടും ഉദുമയിലും തൃക്കരിപ്പൂരിലും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം എനിക്കു ലഭിച്ചിരുന്നു. ഈ മൂന്നിടങ്ങളിലും ഞാൻ നിന്നാൽ വിജയിക്കും. ആ വിജയസാദ്ധ്യതയുള്ള എംപിയാണ് പറഞ്ഞത് പാർലമെന്റ് അംഗത്വത്തിൽ പരിപൂർണ സംതൃപ്‌തനാണെന്ന്. ബാക്കിയുള്ള മൂന്നരക്കൊല്ലം കൂടി എന്നെ ജയിപ്പിച്ച ജനങ്ങളെ സേവിക്കും'- രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |