
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ. നാമനിർദേശ പത്രിക സമർപ്പണത്തിന് നീക്കം തുടങ്ങിയെന്നാണ് റിപ്പോർട്ട്. കേരള ഹൗസിൽ നിന്ന് സുധാകരൻ ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ അദ്ദേഹത്തിന് ഹെെക്കമാൻഡ് അനുമതി നൽകിയെന്നാണ് സൂചന.
സുധാകരന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ സുധാകരൻ അനുകൂലികൾ പ്രകടനവുമായി കഴിഞ്ഞ ദിവസം തെരുവിലറങ്ങിയിരുന്നു. കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിൽ സുധാകരൻ അനുകൂല ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന കടുത്ത നിലപാട് കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിച്ചതോടെയാണ് കെ സുധാകരന് സീറ്റ് നിഷേധിച്ചത്. ഇന്ന് രാവിലെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗവും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗവും ചേർന്ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസിന്റെ നീക്കം. കെ സുധാകരൻ താൽപര്യപ്പെടുന്ന കണ്ണൂരും അടൂർ പ്രകാശിന് താൽപര്യമുള്ള കോന്നി മണ്ഡലവും ഒഴിച്ചിട്ടാണ് ഇന്നലെ കോൺഗ്രസ് ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.
ഇന്ന് കെ സുധാകരൻ മാദ്ധ്യമങ്ങളെ കാണുമെന്നാണ് സൂചന. ഇന്ന് രാവിലെ എംകെ രാഘവൻ സുധാകരനുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹത്തിന്റെ ഫ്ളാറ്റിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇത് അനുനയിപ്പിക്കാനാണോ ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണോ എന്നതിൽ വ്യക്തതയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |