
ഇ.ഡി മേധാവി ആയേക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വഴിമുടക്കാൻ പരമാവധി പരമാവധി ശ്രമിച്ചെങ്കിലും റോഡ്‌സുരക്ഷാ കമ്മിഷണർ യോഗേഷ്‌ഗുപ്തയെ കേന്ദ്രസർക്കാർ ഡി.ജി.പി റാങ്കിലേക്ക് എംപാനൽ ചെയ്തു. ഇതോടെ, ആഗസ്റ്റിൽ ഒഴിവുവരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടർ (ഇ.ഡി) പദവിയിലേക്കടക്കം പരിഗണിച്ചേക്കും. കേരളത്തിൽ ഡി.ജി.പി റാങ്കുണ്ടെങ്കിലും കേന്ദ്രത്തിൽ എ.ഡി.ജി.പി റാങ്കായിരുന്നു.
സംസ്ഥാന സർക്കാർ ക്ലിയറൻസ് നൽകാതിരുന്നതിനെത്തുടർന്ന് 1993ബാച്ചുകാരനായ യോഗേഷിനെ മറികടന്ന് 1994ബാച്ച് ഐ.പി.എസുകാർക്ക് കേന്ദ്രത്തിൽ ഡി.ജി.പി റാങ്ക് ലഭിച്ചിരുന്നു.
സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ യോഗേഷ് ചില വിജിലൻസ് അന്വേഷണങ്ങൾ തുടങ്ങിയെന്നും അതിന്റെ പേരിൽ യോഗേഷിനെതിരേ വിജിലൻസിന്റെ പ്രാഥമിക അന്വേഷണമുണ്ടെന്നുമാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. ഇത് തള്ളിക്കളഞ്ഞാണ് ഡി.ജി.പി പദവി അനുവദിച്ച് കേന്ദ്രം ഉത്തരവിറക്കിയത്.
യോഗേഷിന് സ്ഥാനക്കയറ്റത്തിനുള്ള ക്ലിയറൻസ് നൽകാത്തത് 'കേരളകൗമുദി' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പോർട്ടലിൽ അപേക്ഷിച്ചിട്ടും ഫലമില്ലാതായതോടെ യോഗേഷ് കേന്ദ്രഅഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. മന്ത്രി കെ.ബി.ഗണേശ് കുമാറിനും ഏഴ് സിവിൽ സർവീസുദ്യോഗസ്ഥർക്കുമെതിരെ സർക്കാർ അറിയാതെ വിജിലൻസ് അന്വേഷണം തുടങ്ങിയെന്ന് സർക്കാർ വാദിച്ചെങ്കിലും ട്രൈബ്യൂണൽ തള്ളി. അഞ്ചു പ്രവൃത്തി ദിവസത്തിനകം ക്ലിയറൻസ് നൽകണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടതോടെയാണ് കുതന്ത്രങ്ങളോടെ ക്ലിയറൻസ് കേന്ദ്രത്തിനയച്ചത്. ഉന്നതർക്കെതിരെ ലഭിക്കുന്ന പരാതികളിൽ ത്വരിതപരിശോധനയ്ക്ക് സർക്കാരിന്റെ അനുമതി വേണ്ടെന്നും സർക്കാരിന്റെ ആരോപണം വ്യാജമാണെന്നും യോഗേഷ് കേന്ദ്രത്തെ അറിയിച്ചു. ഇതോടെയാണ് കേന്ദ്രപഴ്സണൽമന്ത്രാലയം സംസ്ഥാനസർക്കാരിന്റെ എതിർപ്പ് തള്ളിയത്. അടുത്തബാച്ചിന്റെ എംപാനൽമെന്റ് വരെ നീട്ടികൊണ്ടുപോകാതെ, യോഗേഷിന് മാത്രമായി ഉത്തരവിറക്കുകയായിരുന്നു.
മൂന്നു വർഷം
9 സ്ഥലംമാറ്റം
ഐ.പി.എസ് അസോസിയേഷൻ പ്രസിഡന്റുകൂടിയായ യോഗേഷ്ഗുപ്തയെ മൂന്നു വർഷത്തിനിടെ ഒമ്പത് തവണയാണ് സർക്കാർ സ്ഥലംമാറ്റിയത്. ബിവറേജസ് കോർപറേഷൻ, സിവിൽസപ്ലൈസ്, വിജിലൻസ്, ട്രെയിനിംഗ്, ക്രൈംറെക്കാർഡ്സ്ബ്യൂറോ, ഫയർഫോഴ്സ്, പൊലീസ്അക്കാഡമി (2 വട്ടം), റോഡ്സുരക്ഷാകമ്മിഷണർ എന്നിങ്ങനെ അടിക്കടി മാറ്റങ്ങളെത്തുടർന്നാണ് കേന്ദ്രത്തിലേക്ക് പോവാനൊരുങ്ങിയത്. 2030ഏപ്രിൽവരെ സർവീസുണ്ട്. മുംബയ് സ്വദേശിയാണ്.
അഴിമതി വിരുദ്ധ
സ്പെഷ്യലിസ്റ്റ്
അഴിമതിയും തട്ടിപ്പുകളും പിടികൂടുന്നതിൽ മികവുകാട്ടിയ യോഗേഷിന് വിശിഷ്ട,സ്തുത്യർഹ സേവനങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകൾ ലഭിച്ചിട്ടുണ്ട്.
ഇ.ഡിയിലായിരിക്കെ ബംഗാളിലെ ശാരദാ, റോസ്‌വാലി, സീഷോർചിട്ടിതട്ടിപ്പുകൾ, നാരദാ കോഴടേപ്പ്, ബേസിൽ നിക്ഷേപതട്ടിപ്പ് കേസുകൾ അന്വേഷിച്ച് ഉന്നതരാഷ്ട്രീയക്കാരെ അകത്താക്കി.
തൃണമൂൽ നേതാക്കളുടെ10000 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. സി.ബി.ഐയിലായിരിക്കെ, 20,000കോടിയുടെ 50 ബാങ്ക്തട്ടിപ്പുകൾ,എസ്.ബി.ഐ സ്വർണതട്ടിപ്പ് കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |