
ന്യൂഡൽഹി: ഒറ്റപ്പേരുകളിലെത്താൻ കഴിയാതെ കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്നലെ രാത്രി വൈകിയും പുറത്തുവന്നില്ല. ഡൽഹിയിൽ തുടരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം ഇന്ന് പട്ടിക പ്രഖ്യാപിച്ചേക്കും. എം.പിമാരായ കെ.സുധാകരനും അടൂർ പ്രകാശിനും മത്സരിക്കാൻ ഇളവു നൽകുമെന്നും അവർ ആവശ്യപ്പെട്ട കണ്ണൂരും കോന്നിയും ഒഴിച്ചിടുമെന്നും സൂചനയുണ്ട്.
ചൊവ്വാഴ്‌ച സിറ്റിംഗ് എം.എൽ.എമാർ അടക്കം 55 പേരുടെ പട്ടിക പുറത്തുവിട്ടിരുന്നു. കോൺഗ്രസ് മത്സരിക്കുന്ന 95 സീറ്റിൽ മൂന്ന് സ്വതന്ത്രരെ പിന്തുണയ്‌ക്കുന്നവ ഒഴികെ 37 സീറ്റുകളാണ് ബാക്കിയുള്ളത്.
കണ്ണൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെ.സുധാകരൻ എംപിയെ അനുനയിപ്പിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേരിട്ട് നടത്തിയ നീക്കങ്ങളും ഇന്നലെ ഫലം കണ്ടില്ല. മത്സരിക്കുന്നതിന്റെ മുന്നോടിയായി സുധാകരൻ കേരളാ ഹൗസിൽ നിന്ന് ബാധ്യതാ രഹിത സർട്ടിഫിക്കറ്റും വാങ്ങി. അടൂർ പ്രകാശ് എം.പിയും പരോക്ഷ സമ്മർദ്ദം തുടർന്നു. ഇവരെ അവഗണിക്കുന്നത് സമുദായ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഇളവു നൽകുന്നതെന്നാണ് പറയപ്പെടുന്നത്.
ഒന്നിലധികം പേരുകളുള്ള സീറ്റുകളിൽ തീർപ്പാക്കാനും നീണ്ട ചർച്ച വേണ്ടിവന്നു. ഹൈക്കമാൻഡ് നിർദ്ദേശ പ്രകാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി അദ്ധ്യക്ഷനും വീണ്ടും ചർച്ചകളിൽ മുഴുകി. തങ്ങളുടെ മണ്ഡലങ്ങളിൽ ഇന്നു നടക്കേണ്ട റോഡ് ഷോയ്‌ക്കായി രാത്രി മടങ്ങാനിരുന്ന ഇരുവരും ഇന്നലത്തെ യാത്ര റദ്ദാക്കിയിരുന്നു.
സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗികാരോപണത്തിന്റെ പേരിൽ പെരുമ്പാവൂർ സീറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നില്ല. കേസ് തിരിച്ചടിയാകില്ലെന്ന് ഇന്നലെ കെ.സി. വേണുഗോപാലിനെ കണ്ട് എൽദോസ് ബോധ്യപ്പെടുത്തി. കുറഞ്ഞത് 10,000 വോട്ടിന് ജയിക്കാനുള്ള പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എൽദോസിനെ മാറ്റിയാൽ പകരം മനോജ് മൂത്തേടൻ, ഉല്ലാസ് തോമസ് എന്നിവരിലൊരാളെ പരിഗണിക്കും.
എറണാകുളത്ത് സ്ഥാനാർത്ഥിത്വമുറപ്പിച്ച് പോസ്റ്റർ അടിച്ച ദീപ്‌തി മേരി വർഗീസിന് പകരം മുഹമ്മദ് ഷിയാസിനാണ് സാദ്ധ്യത. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പിന്തുണ ഷിയാസിനാണ്. തൃക്കരിപ്പൂരിൽ ബി.ജെ.പിയിൽ നിന്നുവന്ന സന്ദീപ് വാര്യരെ പരിഗണിച്ചേക്കും. ചെങ്ങന്നൂരിൽ രമേശ് ചെന്നിത്തലയുടെ നോമിനിയായ ബാബു പ്രസാദിനും കായംകുളത്ത് എം. ലിജുവിനുമാണ് സാദ്ധ്യത. തിരുവനന്തപുരം ജില്ലയിൽ നേമം–ശബരീനാഥ്,കഴക്കൂട്ടം–ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിൻകര–ശക്തൻ നാടാർ, പാറശാല– നെയ്യാറ്റിൻകര സനൽ, വർക്കല-വർക്കല കഹാർ, വാമനപുരം-പാലോട് രവി നെടുമങ്ങാട് -മീനാങ്കൽ കുമാർ, അരുവിക്കര-ശിവകുമാർ, കാട്ടാക്കട-എം ആർ ബൈജു എന്നിവരുടെ പേരുകളാണെന്നറിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |