
കൊച്ചി: നെടുമ്പാശേരിക്ക് സമീപം വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ കേസിൽ പിടിയിലായ നെടുമ്പാശേരി പാറക്കടവ് പുളിയനം പൊപ്പുള്ളി വീട്ടിൽ സുജിത്ത് സുരേഷിനെ (18) കോടതി റിമാൻഡ് ചെയ്തു. ട്രെയിൻ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചതിന് റെയിൽവേ ആക്ടിലെ 153-ാം വകുപ്പാണ് ചുമത്തിയത്. അഞ്ചു കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന, ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണിത്.
പ്രണയ നൈരാശ്യത്തെ തുടർന്നായിരുന്നു കല്ലേറെന്നാണ് പ്രതിയുടെ മൊഴി. മാർച്ച് 7ന് രാത്രി 7.10നായിരുന്നു തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. സി 9 കോച്ചിന്റെ ജനാല ചില്ലിന് പൊട്ടലുണ്ടായി. സംഭവം നടന്നതിന് 200 മീറ്റർ മാറിയാണ് സുജിത്ത് സുരേഷിന്റെ താമസം. വന്ദേഭാരതിലെയും സമീപത്തെയും സി.സി ടിവി ക്യാമറ ദൃശ്യങ്ങൾ പിന്തുടർന്ന് ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആർ.പി.എഫ് ആലുവ ഇൻസ്പെക്ടർ എ.പി. വേണു, എസ്.ഐ കെ.എസ്. മണികണ്ഠൻ, ക്രൈം ഇന്റലിജൻസ് ബ്യൂറോ എ.എസ്.ഐ സിജോ സേവ്യർ, എ.എസ്.ഐ വി.എ. ജോർജ്, കോൺസ്റ്റബിൾമാരായ കെ.എസ്.സാബു, എൽദോ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കാക്കനാട് ബോസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |