
ന്യൂഡൽഹി: കാനഡയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തിൽ അങ്ങോട്ടേക്ക് അയച്ച് എയർ ഇന്ത്യ. ഡൽഹിയിൽ നിന്ന് പുറപ്പെട്ട് നാലുമണിക്കൂറിലധികം പറന്ന് ചൈനീസ് വ്യോമാതിർത്തിയിലെ കുൻമിംഗിനടുത്ത് എത്തിയപ്പോഴാണ് അക്കിടി പറ്റിയെന്ന് തിരിച്ചറിഞ്ഞത്. ഉടൻ വിമാനം ഡൽഹിയിലേക്ക് 'യൂടേണ'ടിക്കാൻ നിർദ്ദേശം നൽകി. തുടർന്ന് തിരികെ പറന്ന് ഡൽഹിയിൽ ലാൻഡ് ചെയ്തു. അങ്ങോട്ടുമിങ്ങോട്ടുമായി പറന്നത് ഒൻപത് മണിക്കൂറോളം.
വ്യാഴാഴ്ചയായിരുന്നു എയർ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവം.എയർഇന്ത്യയുടെ ബോയിംഗ് 777- 300 ഇ.ആർ ശ്രേണിയിലുള്ള വിമാനങ്ങൾക്കാണ് രാജ്യത്തുനിന്ന് കാനഡയിലേക്ക് സർവീസ് നടത്താൻ അനുമതിയുള്ളത്. എന്നാൽ, അനുമതിയില്ലാത്ത ബോയിംഗ് 777-200 എൽ.ആർ വിമാനത്തെയാണ് 185 യാത്രക്കാരുമായി കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിലേക്ക് അയച്ചത്.
വ്യാഴാഴ്ച രാവിലെ 11.34ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം രാത്രി 7.19നാണ് തിരികെ ലാൻഡ് ചെയ്തത്. യാത്രക്കാർക്ക് ഹോട്ടലിൽ താമസസൗകര്യം ഏർപ്പെടുത്തി. ഇന്നലെ രാവിലെ അനുമതിയുള്ള ബോയിംഗ് 777- 300 ഇ.ആർ വിമാനത്തിൽ യാത്രക്കാരെ വാൻകൂവറിലേക്ക് അയച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
എയർ ഇന്ത്യയ്ക്ക് നഷ്ടം
വിമാനം തിരിച്ചുവിളിച്ചത് എയർഇന്ത്യയ്‌ക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കി. മണിക്കൂറിൽ 8-9 ടൺ ഇന്ധനം ആവശ്യമായ വിമാനമാണ് അബദ്ധത്തിൽ കാനഡയിലേക്ക് വിട്ടത്. തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും താമസസൗകര്യവും മറ്റും ഒരുക്കിയതിലൂടെയും അധിക ചെലവുണ്ടായി.
വ്യത്യസ്ത പ്രോട്ടോക്കോൾ
വിദേശ വിമാനക്കമ്പനികൾക്ക് ഓരോ രാജ്യത്തും വ്യത്യസ്ത പ്രോട്ടോക്കോളുണ്ട്. പ്രത്യേക എയർലൈനുകൾക്കോ പ്രത്യേകതരം വിമാനങ്ങൾക്കോ മാത്രമാണ് ചില രാജ്യങ്ങൾ അനുമതി നൽകുന്നത്. എയർഇന്ത്യയുടെ 777- 300 ഇ.ആർ ശ്രേണിയിലുള്ള വിമാനങ്ങൾക്കാണ് കാനഡ അനുമതി നൽകിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |