
കൊച്ചി: വാണിജ്യ ഗ്യാസ് സിലിണ്ടർ വിതരണം തിങ്കളാഴ്ച മുതൽ സാധാരണ നിലയിലേക്ക് എത്തുമെന്ന പ്രതീക്ഷ പാളി. ഹോട്ടലുകളെ മുൻഗണനാ പട്ടികയിൽപ്പെടുത്തി സിലിണ്ടറുകൾ വിതരണം ചെയ്യുമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ ഉറപ്പു നൽകിയെങ്കിലും ഉത്തരവ് പുറത്തിറങ്ങിയില്ല.
ഈ ഉറപ്പ് വിശ്വസിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ പ്രതിഷേധ സമരം മാറ്റിവച്ചിരുന്നു. 23നു മുഴുവൻ ഹോട്ടലുകളും അടച്ചിടാനും 19നു ഗ്യാസ് ബോട്ട്‌ലിംഗ് പ്ലാന്റിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിരുന്നെങ്കിലും സിലിണ്ടർ വിതരണം ചെയ്യുമെന്നുള്ള ഉറപ്പിലാണ് പിൻവലിച്ചത്.
ഇന്ന് ഉത്തരവിറക്കി തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കാനാണ് സംഘടനയുടെ തീരുമാനം. വ്യാഴാഴ്ച വൈകിട്ടുമുതൽ ഹോട്ടലുകൾക്ക് നേരത്തെ ബുക്ക് ചെയ്തിരുന്നതിന്റെ 20 ശതമാനം സിലിണ്ടറുകൾ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.
തൊഴിലാളികൾ
മടങ്ങുന്നു
തൊഴിൽ മാത്രമല്ല, ഭക്ഷണംപോലും മുടങ്ങുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുകയാണ് തൊഴിലാളികൾ. ഭക്ഷണം എത്തിച്ചിരുന്ന ഹോട്ടൽ ഉടമകൾക്ക് അതു കഴിയാതായി. പകുതിശമ്പളം നൽകി പിടിച്ചുനിറുത്തുകയായിരുന്നു ഇത്രയും ദിവസം. പ്രതിസന്ധി നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ പകുതിവേതനവും മുടങ്ങി. ഇതോടെയാണ് തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നത്.
സുരേഷ് ഗോപി
ഇടപെടുന്നു
കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് ഇടപെടുമെന്ന് അറിയിച്ചതായി കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ കേരളകൗമുദിയോട് പറഞ്ഞു. വാണിജ്യസിലിണ്ടർ ലഭ്യത 40 ശതമാനമാക്കി ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന സുരേഷ് ഗോപിയുടെ ഓഫീസിന്റെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 90 ശതമാനം ഹോട്ടലുകളും പൂട്ടി. സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെ അടിയന്തര ഇടപെടലുകൾ ഉണ്ടായേ തീരൂ.
-ജി.ജയപാൽ,
സംസ്ഥാന പ്രസിഡന്റ്
കെ.എച്ച്.ആർ.എ
വിറകടുപ്പിൽ പാചകം തുടങ്ങിയിട്ട് ദിവസങ്ങളായി. ഉച്ചയ്ക്കു മാത്രമാണ് പ്രവർത്തിക്കുന്നത്.
-ഷെഹബാസ്,
ഉടമസ്ഥൻ
ഹോട്ടൽ സോന കൊച്ചി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |