
നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് സന്ദീപ് വാര്യർ. കഴിഞ്ഞദിവസം മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിനിടെ സന്ദീപ് വാര്യർ തന്റെ പിതാവിനെക്കുറിച്ച് പറഞ്ഞത് ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു. തൃക്കരിപ്പൂരിൽ തന്റെ അച്ഛൻ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായി ജോലി ചെയ്തിട്ടുണ്ടെന്നായിരുന്നു സന്ദീപ് പറഞ്ഞത്. എന്നാൽ 2024ലെ ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ അച്ഛൻ സൈന്യത്തിലായിരുന്നു എന്നാണ് സന്ദീപ് കുറിച്ചത്. ഇതോടെ സന്ദീപ് വാര്യരുടെ പിതാവിന് ശരിക്കും എന്തായിരുന്നു ജോലിയെന്ന തരത്തിൽ ചില കോണുകളിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സന്ദീപ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
പോസ്റ്റിന്റെ പൂർണരൂപം
പൊന്നു സഖാക്കളെ, ഗോവിന്ദ വാര്യർ എന്ന എന്റെ അച്ഛൻ ഇന്ത്യൻ സൈന്യത്തിൽ മാത്രമല്ല, വിദേശ കാര്യ വകുപ്പിലും അതിന് ശേഷം ഇന്ത്യൻ റെയിൽവെയിലും ജോലി ചെയ്തിട്ടുണ്ട്. 1962, 1965, 1971 മൂന്ന് യുദ്ധങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി സിഗ്നൽ കോറിൽ പോരാടി. ബംഗ്ലാദേശ് വിമോചനം നടക്കുമ്പോൾ ധാക്കയിൽ അദ്ദേഹം ഉണ്ടായിരുന്നു. വാർ മെഡലും യുദ്ധപോരാളികൾക്ക് നൽകിയ സർട്ടിഫിക്കറ്റുമൊക്കെ അഭിമാനത്തോടെ ഞങ്ങൾ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.
പതിനഞ്ച് വർഷത്തെ സൈനിക സേവനത്തിന് ശേഷം ഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ ഉദ്യോഗസ്ഥനായി ഏതാണ്ട് രണ്ട് വർഷം ജോലി ചെയ്തപ്പോഴേക്കും ദക്ഷിണ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ആയി ജോലി ലഭിച്ചു. സർവീസ് കാലത്ത് ഒരു അപകടം പോലും ഇല്ലാതെ നടത്തിയ സേവനത്തിനും അദ്ദേഹത്തിന് റെയിൽവേയുടെ അംഗീകാരം ലഭിച്ചു.
പാർട്ടി ചീട്ടിൽ പിൻവാതിൽ നിയമനം മാത്രം ശീലമുള്ള നിങ്ങൾക്കൊക്കെ മെറിറ്റിൽ ജോലി കിട്ടിയവനെ കാണുമ്പോൾ അത്ഭുതമായിരിക്കാം. തൃക്കരിപ്പൂരിൽ തെരഞ്ഞെടുപ്പ് മുറുകുമ്പോൾ നിങ്ങൾ ഇനിയും കള്ളക്കഥകളുമായി രംഗത്തിറങ്ങും എന്നറിയാം. വ്യക്തിഹത്യയും നുണപ്രചരണവും നിങ്ങളുടെ ശീലമായി പോയല്ലോ.. നടക്കട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |