
തിരുവനന്തപുരം: രാവിലെ പത്താകുമ്പോഴേക്കും പരമാവധി വോട്ടര്‍മാരെ കണ്ട് വണങ്ങി വോട്ടു ചോദിക്കണം.
അതു കഴിഞ്ഞാല്‍ പാടാണ്. മുകളില്‍ സൂര്യന്‍ 'കട്ടവേവി'ലാണ്. വിയര്‍ത്തു കുളിച്ചും തോര്‍ത്തെടുത്തു വീശിയുമൊക്കെയാണ് സ്ഥാനാര്‍ത്ഥികള്‍ ഓടി നടന്ന് വോട്ടു പിടിക്കുന്നത്. 36 ഡിഗ്രിയാണ് ചൂട്.
ജനത്തിന്റെ ചൂടും ചിലപ്പോള്‍ അനുഭവിക്കേണ്ടിവരുന്നു. റോഡിന് എം.എല്‍.എ ഫണ്ട് അനുവദിച്ചില്ല. പൈപ്പ് ലൈന്‍ മാത്രമേ ഉള്ളൂ, വെള്ളമില്ല തുടങ്ങിയ പരാതികള്‍ മാത്രമല്ല, അപ്പുറത്തെ മണ്ഡലത്തില്‍ എം.എല്‍.എ എന്തെല്ലാം നല്ലകാര്യങ്ങള്‍ ചെയ്തുവെന്ന ഓര്‍മ്മപ്പെടുത്തലും ഉണ്ടാവും.
രാവിലെ പതിനൊന്നോടെ റോഡ് ഷോ ഉള്‍പ്പെടെ എല്ലാ പ്രചാരണത്തിനും സ്ഥാനാര്‍ത്ഥികള്‍ ഇടവേള നല്‍കും. പിന്നെ വൈകിട്ടു മൂന്നു കഴിഞ്ഞേ ഉള്ളൂ. വോട്ടു തേടിയിറങ്ങി കുറച്ചു കഴിയുമ്പോള്‍ തന്നെ വെള്ളം കുടിച്ചു കുടിച്ച് പോകണം. ഇടയ്ക്കിടയ്ക്ക് തണ്ണിമത്തന്‍ കിട്ടിയാല്‍ സന്തോഷം. ഇതെല്ലാം വാഹനങ്ങളില്‍ കരുതിയാണ് ചില സ്ഥാനാര്‍ത്ഥികളുടെ യാത്ര. പഴയതുപോലെ ചായകുടി നടക്കില്ല. ചായയ്ക്ക് ചൂടായതു കൊണ്ടല്ല. മിക്ക ചായക്കടയും പൂട്ടി. എല്‍.പി.ജി സിലിണ്ടര്‍ കിട്ടാനില്ല.
ഏപ്രിലില്‍ ചൂട് 40ല്‍ എത്താം
ശരാശരി താപനില 36 ഡിഗ്രി യില്‍ എത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപിലില്‍ ചൂട് 40 ഡിഗ്രി എത്തിയേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |