
ബിൽ പാർല. നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും
ന്യൂഡൽഹി: വിദേശ സംഭാവന വാങ്ങുന്ന സ്ഥാപനങ്ങളുടെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദായാൽ സ്വത്ത് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലെത്തും. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) ഭേദഗതി കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. ബില്ലിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകി. പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ അവതരിപ്പിച്ചേക്കും. എഫ്.സി.ആർ.എ ലൈസൻസ് റദ്ദായ സ്ഥാപനങ്ങളുടെ കേസുകളിൽ, അവർ വിദേശസംഭാവനകളിലൂടെ ആർജ്ജിച്ച സ്വത്ത് സർക്കാർ ഏറ്റെടുക്കുകയും പരിപാലിക്കുകയും ചെയ്യും. ഇതിനായി പ്രത്യേക നിയമസംവിധാനം രൂപീകരിക്കും. സ്വത്ത് ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. അതേസമയം, വിദേശ സംഭാവന അനധികൃതമായി സ്വീകരിച്ചാൽ ലഭിക്കുന്ന പരമാവധി ശിക്ഷ ഒരു വർഷം തടവായി കുറയ്‌ക്കും.
രാജ്യതാത്പര്യത്തിന് പ്രഥമ പരിഗണന
വിദേശഫണ്ടുകളിൽ നിരീക്ഷണം ശക്തമാക്കാനുള്ള വ്യവസ്ഥകളും ഭേദഗതി ബില്ലിലുണ്ടാകുമെന്നാണ് സൂചന. ദേശീയ സുരക്ഷ, രാജ്യതാത്പര്യം എന്നിവയ്‌ക്ക് എതിരായ സംഭാവനകൾ രാജ്യത്തെത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. വിദേശഫണ്ട് സ്വീകരിക്കാൻ മുൻകൂർ അനുമതി അനിവാര്യമാണ്. ഫണ്ടുകൾ സമയബന്ധിതമായി വിനിയോഗിക്കേണ്ടി വരും. അതിനായി പ്രത്യേക സമയക്രമം നിശ്ചയിക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ടാകുമെന്ന് അറിയുന്നു. ഫണ്ട് വിനിയോഗത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കും. അതേസമയം, കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ക്രിമിനൽക്കേസും അന്വേഷണവും പാടില്ലെന്നും വ്യവസ്ഥയുണ്ടാകും. ഏകപക്ഷീയ പ്രോസിക്യൂഷൻ തടയാനാണിതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. എഫ്.സി.ആർ.എ രജിസ്ട്രേഷനുള്ള 16000 ലധികം സ്ഥാപനങ്ങൾ 22,000 കോടിയോളം രൂപ വിദേശസംഭാവന സ്വീകരിക്കുന്നുവെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |