
കൽപ്പറ്റ: വടക്കനാട് മേഖലയെ ഭീതിയിലാഴ്ത്തിയ മുട്ടികൊമ്പൻ എന്ന താത്തൂർ ടസ്ക്കർ (ടിടി വൺ) എന്ന കൊമ്പനെ മയക്കുവെടി വച്ചു. ആദ്യത്തെ വെടി കൃത്യമായിരുന്നില്ല. വീണ്ടും വെടി വയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആർആർടി സംഘത്തിന്റെ നിരീക്ഷണത്തിലാണ് ആന. മയക്കുവെടി വച്ച് പിടികൂടിയതിനുശേഷം മുട്ടികൊമ്പനെ മുത്തങ്ങയിലെ ആനപ്പന്തിയിലേയ്ക്ക് മാറ്റും.
ഡോക്ടറടക്കമുള്ളവർ സംഘത്തിലുണ്ട്. ഇവർക്കൊപ്പം കുങ്കിയാനകളും സഹായത്തിനുണ്ട്. കൊമ്പനെ പിടികൂടാനുള്ള ഉത്തരവ് സി സി എഫിൽ നിന്ന് ലഭിച്ചപ്പോൾ തന്നെ ടെക്‌നിക്കൽ കമ്മിറ്റി കൂടി ഓരോ ദൗത്യത്തിനുമായുള്ള സംഘങ്ങളെ നിയോഗിച്ചിരുന്നു. കൊമ്പനെ പിടികൂടിയാൽ പാർപ്പിക്കാനുള്ള കൂടിന്റെ നിർമ്മാണം മുത്തങ്ങയിൽ പൂർത്തിയായിട്ടുണ്ട്. സൗകര്യപ്രദമായ സ്ഥലത്തുവച്ച് മയക്കുവെടിവച്ച് കുങ്കി ആനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റാൻ പറ്റുന്ന സ്ഥലത്തേക്ക് കൊമ്പനെ എത്തിക്കുകയാണ് ചെയ്യുക. കൊമ്പനെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനംവകുപ്പിന്റെ ടീം നിരീക്ഷിച്ചുവരുകയായിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി മുട്ടികൊമ്പനെകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് വടക്കനാട് കരിപ്പൂര് വള്ളുവാടി പണയമ്പം പള്ളിവയൽ മേഖലയിലെ കർഷകജനത. ഇതിനിടയിലാണ് കഴിഞ്ഞ മൂന്നിന് കൊമ്പൻ പച്ചാടിയിൽ യുവകർഷകനായ രജീവിനെ കൊന്നത്. ഇതോടെ ഉയർന്ന പ്രതിഷേധത്തിനൊടുവിലാണ് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാൻ സി.സി.എഫ് ഉത്തരവായത്.
കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ പോയ രജീവിനെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് ഓടിക്കാൻ പോയതായിരുന്നു രജീവ്. ഏറെ സമയം കഴിഞ്ഞും തിരിച്ചുവരാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിലത്ത് കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |