
ഗുരുഗ്രാം: റേഡിയോളജിസ്റ്റായ അരുൺ ശർമ്മയും നഴ്സായ കാജലും ഹരിയാന ഗുരുഗ്രാമിലെ നഴ്സിംഗ് ഹോമിൽ സഹപ്രവർത്തകരായിരുന്നു. മണിക്കൂറുകളോളം ഒരുമിച്ച് ജോലി ചെയ്തിരുന്ന അവരുടെ ബന്ധം സൗഹൃദമായി. പ്രണയമായി. ഒടുവിൽ കഴിഞ്ഞ നവംബറിൽ വിവാഹം.
നാല് മാസങ്ങൾക്കിപ്പുറം സ്ത്രീധനത്തിന്റെ പേരിൽ അരുൺ കാജലിനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി. വിവാഹത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് അരുൺ കാജലിനെ നിരന്തരം മർദ്ദിക്കുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ലഹരിക്ക് അടിമയായ ഇയാൾ നിസാര കാര്യങ്ങൾക്കായി കാജലുമായി വഴക്കിടുന്നത് പതിവായിരുന്നു.
കഴിഞ്ഞ നാലിന് ഹോളി ആഘോഷങ്ങൾക്കായി ഇരുവരും കാജലിന്റെ വീട്ടിലെത്തി. 17ന് മദ്യലഹരിയിലെത്തിയ അരുൺ കാജലിനെ ക്രൂരമായി മർദ്ദിച്ചു. തൊട്ടടുത്ത ദിവസം രാവിലെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാജലിനെ താഴത്തെ നിലയിലേക്ക് വിളിച്ചുകൊണ്ടുപോയി. മിനിറ്റുകൾക്കുള്ളിൽ മൂക്കിലൂടെ ചോരയൊലിച്ച് അബോധാവസ്ഥയിൽ കാജലിനെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ടോയ്‌ലെറ്റിൽ നിന്ന് സിറിഞ്ച് കണ്ടെടുത്തതോടെ ബന്ധുക്കൾക്ക് സംശയമുണ്ടായി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ അരുൺ കുറ്റം സമ്മതിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലുടൻ ഏത് വിഷമാണ് കുത്തിവച്ചതെന്ന കാര്യത്തിൽ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |