
ആലപ്പുഴ: രണ്ടാഴ്ചയിൽ അധികമായ തുടരുന്ന പാചകവാതക പ്രതിസന്ധിക്ക് ചെറിയ ആശ്വാസം. ജില്ലയിലെ ഹോട്ടലുകളിൽ പാചകവാതകം ലഭിച്ചുതുടങ്ങി. ശനിയാഴ്ച ജില്ലയിലെ നൂറോളം ഹോട്ടലുകളിൽ സിലിണ്ടർ ലഭിച്ചതോടെ ഇന്നലെ പല ഹോട്ടലുകളും തുറന്നു. ഇന്ന് കൂടുതൽ ഹോട്ടലുകൾക്ക് സിലിണ്ടർ ലഭിച്ചേക്കുമെന്ന് ഉടമകൾ പറയുന്നു. ഹോട്ടലുകൾക്ക് നൽകിക്കൊണ്ടിരുന്നതിന്റെ 20 ശതമാനം പാചകവാതകം നൽകാമെന്ന് അധികൃതർ കഴിഞ്ഞ ദിവസം വാക്ക് നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് സിലിണ്ടർ ലഭിച്ചുതുടങ്ങിയത്. ഇന്ന് ഉച്ചയോടെ സിലിണ്ടർ ലഭിച്ചാൽ വൈകിട്ട് ഹോട്ടലുകൾക്ക് തുറക്കാനാകും. രണ്ടാഴ്ചയ്ക്കിടെ ജില്ലയിലെ 1500ൽ അധികം ഹോട്ടലുകളാണ് പൂട്ടിയത്. ചെറുതും വലുതുമായി 1800 ഹോട്ടലുകളാണ് ജില്ലയിലുള്ളത്. കൂടുതൽ പാചകവാതകം ലഭിക്കുന്നതോടെ അടുത്ത ദിവസങ്ങളിൽ ഹോട്ടലുകൾ പൂർണമായി പ്രവർത്തന സജ്ജമാകും.
പാചകവാതകത്തിന് ക്ഷാമം നേരിട്ടതോടെ പല ഹോട്ടലുകളും വിറക് അടുപ്പിലേക്ക് മാറിയിരുന്നു. ഹോട്ടലുകളിൽ വിഭവങ്ങൾ കുറയ്ക്കുകയും വിലകൂട്ടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുതൽ പൊറോട്ടയ്ക്കും വില കൂട്ടി. രണ്ടുമുതൽ മൂന്നു രൂപ വരെയാണ് വർദ്ധിച്ചത്. പ്രതിസന്ധി രൂക്ഷപ്പോൾ തന്നെ പല ഹോട്ടലുകളുകളിലും ലൈവ് ഭക്ഷണം നിറുത്തിവച്ചതോടെ പൊറോട്ടയും ഇല്ലാതായിരുന്നു. ചുരുക്കം ചില ഹോട്ടലുകളിലും തട്ടുകടകളിലും മാത്രമാണ് ഉണ്ടായിരുന്നത്.
തൊഴിലാളിക്ഷാമം രൂക്ഷം
# ഹോട്ടലുകൾ അടച്ചതോടെ തൊഴിലാളികളിൽ പലരും നാട്ടിലേക്ക് പോയത് ഹോട്ടലുകളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
# പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പലരും അവധി ആവശ്യപ്പെട്ടിരുന്നപ്പോഴാണ് പാചകവാതക പ്രതിസന്ധി വന്നത്
# ഓരോ വിഭവങ്ങൾക്കും പ്രത്യേക കുക്ക് വേണ്ടതിനാൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഉടമകൾ പറയുന്നു
# പോയവർക്ക് പകരം പരിശീലനം ലഭിച്ച തൊഴിലാളികളെ ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ് മേഖല നേരിടുന്നത്
#ക്ലീനർ, സപ്ലയർ, പൊറോട്ട കുക്ക്, ബിരിയാണി കുക്ക്, ചൈനീസ് കുക്ക് എന്നിവരെ ലഭിക്കാനാണ് ബുദ്ധിമുട്ട്
ജില്ലയിൽ
ഹോട്ടലുകൾ: 1800
പൂട്ടിയവ: 1500
തുറന്നവ: 100
തൊഴിലാളികൾ: 3000
രണ്ടാഴ്ചയ്ക്ക് ശേഷം പാചകവാതകം ലഭിച്ചുതുടങ്ങിയത് വലിയ ആശ്വാസമാണ്. ഇന്ന് കൂടുതൽ ഹോട്ടലുകൾതുറന്നുപ്രവർത്തിച്ചേക്കും. പക്ഷെ തൊഴിലാളി ക്ഷാമം രൂക്ഷമായി തുടരുകയാണ്
-നാസർ ബി. താജ്, ജില്ലാ പ്രസിഡന്റ്, കെ.എച്ച്.ആർ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |