
ആലപ്പുഴ: ഇരുമുന്നണികളെയും അപേക്ഷിച്ച് പ്രചരണത്തിൽ ഒരു റൗണ്ട് മുന്നേറിയ ഇടതുമുന്നണി ജില്ലയിൽ മുഖ്യമന്ത്രിയുൾപ്പെടെ ദേശീയ നേതാക്കളെയിറക്കി കളം കൊഴുപ്പിക്കും.
മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായിരുന്ന ജി.സുധാകരൻ പാർട്ടി ബന്ധം ഉപേക്ഷിച്ച് പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരത്തിനിറങ്ങിയതിന്റെ ആഘാതം അതിജീവിക്കുകയാണ് ലക്ഷ്യം. ഏപ്രിൽ 1ന് അമ്പലപ്പുഴയിലുൾപ്പെടെ മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു സമ്മേളനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ അതിർത്തിയായ കായംകുളത്തും അരൂരുമാണ് മറ്റ് രണ്ട് വേദികൾ. അമ്പലപ്പുഴയിലടക്കം മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കളെ അണിനിരത്തി ജി.സുധാകരനും രാഷ്ട്രീയ എതിരാളികളും മുന്നണിക്കും പാർട്ടിക്കുമെതിരെ നടത്തുന്ന പടനീക്കത്തെ പ്രതിരോധിക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. തന്നോട് പാർട്ടിയും ആലപ്പുഴയിലെയും സംസ്ഥാനത്തെയും പാർട്ടി നേതൃത്വം കാട്ടിയ അവഗണനയാണ് പാർട്ടി വിടാൻ കാരണമായി ജി.സുധാകരൻ വെളിപ്പെടുത്തിയിരുന്നത്. ഇക്കാര്യത്തിൽ സുധാകരനെതിരെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്കെതിരെ ജി. സുധാകരനും രൂക്ഷ വിമർശനങ്ങൾ തൊടുത്തിരിക്കെ വരും ദിവസങ്ങളിൽ ഇരുമുന്നണികളുടെയും രാഷ്ട്രീയ പൊതുയോഗങ്ങളും സമ്മേളനങ്ങളും വാക്പോരുകൾക്ക് വേദിയാകുമെന്നതിൽ തർക്കമില്ല.
തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രിക്ക് പുറമേ മുതിർന്ന സി.പി.എം നേതാക്കളായ ബൃന്ദാകാരാട്ട് 29നും എ. വിജയരാഘവൻ 30നും സുഭാഷിണി അലി ഏപ്രിൽ 1നും പൊളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്‌ളെ ഏപ്രിൽ4നും ആലപ്പുഴയിൽ ഇടതുമുന്നണിയുടെ പ്രചരണത്തിനെത്തും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമുൾപ്പെടെ ഘടകകക്ഷികളുടെ ദേശീയ സംസ്ഥാന നേതാക്കളും പ്രചരണത്തിനുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |